July 06, 2022
July 06, 2022
അൻവർ പാലേരി
ദോഹ : ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളുടെ ശരാശരിയിൽ വരുന്ന ആഴ്ചകളിൽ ഇനിയും വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ആരോഗ്യ വിദഗ്ദ്ധ മുന്നറിയിപ്പ് നൽകി.നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കാനിടയാക്കുമെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളിലെ കണക്കുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.എല്ലാവരും പ്രതിരോധ നടപടികൾ പാലിച്ചാൽ അടച്ചുപൂട്ടലുകളിലേക്കും വിദൂര ജോലികളിലേക്കും മടങ്ങിവരുന്ന സാഹചര്യം ഒഴിവാക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
അൽ റയ്യാൻ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ കമ്മ്യൂണിക്കബിൾ ഡിസീസ് മെഡിക്കൽ ഡയറക്ടർ ഡോ മുന അൽ മസ്‌ലമാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഇനിയുള്ള ആഴ്ചകളിൽ, ഖത്തറും ലോകത്തിലെ പല രാജ്യങ്ങളും കോവിഡ് -19 കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിക്കുകയാണ്. രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ തന്നെ രാജ്യത്തേക്ക് മടങ്ങുന്ന പല യാത്രക്കാരും വൈറസ് വാഹകരാകാൻ സാധ്യതയുണ്ട്..."-അവർ പറഞ്ഞു.
ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുകയും തിരക്കേറിയതും അടച്ചതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ചെയ്താൽ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയുണ്ടാവില്ലെന്നും ഡോ മുന അൽ മസ്‌ലമാനി ഓർമിപ്പിച്ചു.യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ നടപടിക്രമങ്ങളും മുൻകരുതലുകളും പിന്തുടരാനും യാത്രയ്ക്ക് മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
ജൂൺ 27 മുതൽ ജൂലൈ 3 വരെ, ഖത്തറിൽ പ്രതിദിനം ശരാശരി 599 കേസുകളും യാത്ര കഴിഞ്ഞു തിരിച്ചെത്തിയവരിൽ 63 കേസുകളുമാണ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ സജീവ കോവിഡ് -19 കേസുകളുടെ എണ്ണം 5,045 ആയി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക