January 14, 2022
January 14, 2022
കോട്ടയം : ഏറെ കോളിളക്കം സൃഷ്ടിച്ച പീഡനക്കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലവിധി. ഇയാൾ കുറ്റക്കാരനല്ലെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിയെഴുതുകയായിരുന്നു. ജി. ഗോപകുമാറാണ് കേസിൽ വിധി പറഞ്ഞത്. കുറുവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ സ്ത്രീയാണ്, 2014 മുതൽ 2016 വരെ ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത്.
പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ്.ജെ. ബാബു, സുബിൻ.കെ. വർഗീസ് എന്നിവരും, പ്രതിഭാഗത്തിനായി കെ. രാമൻപിള്ള, സി.എസ്. അജയൻ എന്നിവരും ഹാജരായി. വിധി നേരിട്ട് കേൾക്കാനായി പിൻവാതിലൂടെയാണ് ഫ്രാങ്കോ കോടതിയിൽ എത്തിയത്. കേസിന്റെ ഗൗരവം പരിഗണിച്ച് പോലീസ് സ്ഥലത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നു. കോടതി വളപ്പിന് ചുറ്റും ബാരിക്കേഡുകൾ ഉയർത്തിയ പോലീസ്, ബോംബ്, ഡോഗ് സ്‌ക്വാഡുകൾ വഴി പരിശോധനയും നടത്തി. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കും ഉണ്ടായിരുന്നു. പീഡനം, തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഏഴോളം വകുപ്പുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ 89 പേരാണ് സാക്ഷികളായി ഉണ്ടായിരുന്നത്.