March 24, 2022
March 24, 2022
ദോഹ : മിഡിൽ ഈസ്റ്റിലെ പ്രഥമഫുട്ബോൾ ലോകകപ്പിന് നവംബറിൽ ആരംഭം കുറിക്കുമ്പോൾ, മുഖ്യ സ്പോൺസറായി മലയാളിയുടെ കമ്പനിയും. വിദ്യാഭ്യാസരംഗത്തെ അതികായരായ, കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള 'ബൈജൂ'സ് ആപ്പ്' ആണ് ഫിഫയുമായി സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ചത്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം 13 ബില്യൺ ഡോളറാണ് 'ബൈജൂ'സി'ന്റെ ആസ്തി. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പും കമ്പനിക്ക് ലഭിച്ചിരുന്നു.
കരാറിൽ ഒപ്പുവെച്ചതോടെ ലോകകപ്പിന്റെ ചിഹ്നങ്ങളും മറ്റും ഉപയോഗിക്കാനുള്ള സമ്പൂർണ അവകാശം കമ്പനിക്ക് ലഭിക്കും. ലോകത്തെമ്പാടുമുള്ള യുവതയ്ക്ക് പാഠങ്ങൾ പകർന്നുനൽകുന്ന ബൈജൂസുമായി പങ്കാളിത്തമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്നാണ് ഫിഫയുടെ ചീഫ് കൊമേർഷ്യൽ ഓഫീസറായ കെയ് മദാതി പ്രതികരിച്ചത്. ഫിഫയുമായി കരാറിൽ ഏർപ്പെടാൻ കഴിഞ്ഞത് അഭിമാനിക്കാനുതകുന്ന നേട്ടമാണെന്ന് ബൈജു രവീന്ദ്രനും അറിയിച്ചു. കരാറിന്റെ വിശദവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.