November 27, 2021
November 27, 2021
സാവോപോളോ: ബ്രസീലിന് ഒളിമ്പിക്സ് വേദി ലഭിക്കാനായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾക്ക് കൈക്കൂലി നൽകിയ കാർലോസ് ആർതർ നുസ്‌മാന് 30 വർഷത്തെ ജയിൽ ശിക്ഷ. 2016 ൽ ബ്രസീലിന് ഒളിമ്പിക്സ് ആതിഥേയത്വം ലഭിച്ചത് അഴിമതിയിലൂടെയാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നുസ്മാന് ശിക്ഷ വിധിച്ചത്. റിയോ ഒളിമ്പിക്സ് സംഘാടകസമിതിയുടെ തലവനായി പ്രവർത്തിച്ച നുസ്മാനൊപ്പം മുൻ റിയോ ഗവർണർ സെർജിയോ കബ്രാൾ അടക്കം മൂന്ന് പേർ കൂടെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
അത്‌ലറ്റിക്ക് ഫെഡറേഷനുകളുടെ രാജ്യാന്തര അസോസിയേഷൻ ഭാരവാഹി ലമൈൻ ഡയാക്ക്, മകൻ പാപ്പ ഡയാക്ക് എന്നിവർക്കാണ് നുസ്‌മാൻ കൈക്കൂലി നൽകിയത്. ഏകദേശം 25 ലക്ഷം ഡോളറാണ് നുസ്മാനും കൂട്ടാളികളും ചേർന്ന് കൈക്കൂലി ഇനത്തിൽ നൽകിയത്. അഴിമതിക്കൊപ്പം നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളും നുസ്മാൻ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. അതേസമയം, വിധിക്കെതിരെയുള്ള നുസ്മാന്റെ അപ്പീൽ പരിഗണിച്ച ശേഷമേ ജയിൽശിക്ഷ അനുഭവിക്കണമോ എന്ന കാര്യത്തിൽ വ്യക്തത വരൂ.