September 06, 2021
September 06, 2021
സാവോപോളോ : ബ്രസീൽ - അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിർത്തിവെച്ചു. അർജന്റീനയുടെ താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ച് ബ്രസീൽ അധികൃതർ ഗ്രൗണ്ടിലേക്കിറങ്ങിയതോടെയാണ് കളി തടസ്സപ്പെട്ടത്. വീറുറ്റ പോരാട്ടം പ്രതീക്ഷിച്ച കാണികൾ സാക്ഷിയായത് ചരിത്രത്തിൽ ഇന്നുവരെ അരങ്ങേറിയിട്ടില്ലാത്ത സംഭവവികാസങ്ങൾക്കാണ്.
കളി ആരംഭിച്ച് ഏതാനും മിനിറ്റുകൾ പിന്നിട്ട നേരത്താണ് സൈഡ്ലൈനിലൂടെ ബ്രസീൽ അധികൃതർ മൈതാനമധ്യത്തേക്ക് കടന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുതട്ടുന്ന അർജന്റൈൻ താരങ്ങൾ ക്വാറന്റൈൻ നിയമം പാലിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ച് ബ്രസീൽ ഫിഫയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി തള്ളിയ ഫിഫ ഇവർക്ക് മത്സരിക്കാൻ അനുമതി നൽകി. നാല് താരങ്ങളിൽ മൂന്ന് പേർ ആദ്യപതിനൊന്നിൽ ഇടംപിടിക്കുകയും ചെയ്തു. ഇവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യവുമായാണ് പോലീസ് സഹകരണത്തോടെ ബ്രസീൽ അധികൃതർ കളത്തിലേക്കിറങ്ങിയത്. ഇതോടെ മത്സരം തടസപ്പെടുകയും, റഫറി അർജന്റീന താരങ്ങളോട് ടണലിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. മത്സരം തുടരുമോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. ബ്രസീലിന്റെ ഈ എതിർപ്പിനാൽ മത്സരം മുടങ്ങിയാൽ അർജന്റീനയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചേക്കും.