March 24, 2022
March 24, 2022
മനാമ : ബഹ്റൈനെ ഖത്തറുമായി ബന്ധിപ്പിക്കുന്ന കോസ് വേ ബ്രിഡ്‌ജിന്റെ നിർമ്മാണപ്രവർത്തികൾ തുടരാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ബഹ്‌റൈൻ രംഗത്ത്. 2017 ലാണ് ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന, 40 കിലോമീറ്റർ നീളം വരുന്ന കോസ് വേ നിർമിക്കാൻ പദ്ധതി തയ്യാറായത്. എന്നാൽ, ഖത്തറിന് അറബ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ പദ്ധതി മുടങ്ങുകയായിരുന്നു.
അൽ ഉല ഉടമ്പടിയോടെ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിനാൽ, കോസ് വേയുടെ നിർമ്മാണം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹ്‌റൈൻ. പദ്ധതി സാക്ഷാത്കരിക്കപ്പെട്ടാൽ, ലോകത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായി ബഹ്‌റൈൻ - ഖത്തർ കോസ് വേ മാറും. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധവും, വ്യവസായവും ശക്തിപ്പെടുത്താൻ, ഏറ്റവും മികച്ച മാർഗമായാണ് കോസ് വേ വിലയിരുത്തപ്പെടുന്നത്. 2005 ലാണ് പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചത്. തുടർന്ന്, 2017 ൽ ആദ്യഘട്ട നടപടികൾ തുടങ്ങുകയും ചെയ്തു. കോസ് വേയ്ക്കൊപ്പം, ഖത്തറുമായി മറ്റ് നയതന്ത്ര വിഷയങ്ങളിലും ചർച്ച നടത്താൻ ബഹ്‌റൈൻ ഒരുക്കമാണെന്ന് ഗതാഗത വകുപ്പിന്റെ അണ്ടർ സെക്രട്ടറി അറിയിച്ചു. അതേസമയം, വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.