February 09, 2022
February 09, 2022
പാലക്കാട് : ട്രക്കിങ്ങിനിടെ കാലുതെറ്റി പാറയിടുക്കിൽ വീണ യുവാവിനെ 2 ദിവസം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ രക്ഷിച്ചു. സംസ്ഥാനത്തെ സേനകളുടെ ശ്രമം വിഫലമായതോടെ ഇന്ത്യൻ ആർമിയുടെ പ്രത്യേക സംഘമാണ് രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. 43 മണിക്കൂറുകളോളമാണ് യുവാവ് ഒറ്റക്ക് മലയിടുക്കിൽ കഴിച്ചുകൂട്ടിയത്.
23 വയസ്സുകാരനായ ബാബുവിന് ഇന്ന് രാവിലെ ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം സാധ്യമല്ലെന്ന് ബോധ്യമായതോടെ കയർ ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്. മലയുടെ മുകൾ ഭാഗത്ത് നിന്നും കയർ താഴേക്കിട്ട്, ഒരു സൈനികൻ ബാബുവിന്റെ സമീപത്തെത്തിയാണ് ഭക്ഷണവും വെള്ളവും കൈമാറിയത്. പിന്നാലെ, കൈവശം കരുതിയ സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് ബാബുവിനെ സ്വന്തം ശരീരത്തോട് ചേർത്തുകെട്ടിയാണ് സൈനികൻ മുകളിലെത്തിച്ചത്. സൈന്യത്തിന്റെ മികവിനൊപ്പം, ബാബുവിന്റെ അപാരമായ മനഃസാന്നിധ്യവും രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായി. നാനൂറു മീറ്ററോളം ദൂരമാണ് സൈനികനും ബാബുവും ചേർന്ന് കയറിൽ മലകയറിയത്. ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റും.