October 18, 2021
October 18, 2021
ബെയ്ജിങ് : ചൈനയിലെ ഉയിഗൂർ മുസ്‌ലിംകളോടുള്ള സർക്കാരിന്റെ വിവേചനം തുടരുന്നു. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ചൈനയിലെ ഏറ്റവും ജനകീയമായ ഖുർആൻ അപ്ലികേഷനായ 'ഖുർആൻ മജീദ്" ആപ്പിൾ സ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ബീബീസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അനധികൃതമായ ഉള്ളടക്കം കണ്ടെത്തിയതിനാലാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് അധികൃതരുടെ ഭാഷ്യം.
ആപ്പിന്റെ ഉള്ളടക്കത്തിന് ചൈനീസ് ഗവണ്മെന്റിന്റെ അനുമതി വേണമെന്നും, ഇത് ലഭിക്കാത്തതിനാൽ ആണ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തതെന്നുമാണ് ആപ്പിളിന്റെ ഔദ്യോഗികവിശദീകരണം. ഏതാണ്ട് ഒരു മില്യനോളം ആളുകളാണ് ചൈനയിൽ ഈ ആപ്പ് ഉപയോഗിക്കുന്നത്. സംഭവത്തിലുള്ള പ്രതികരണം തേടി ബീബീസി ചൈനീസ് ഗവണ്മെന്റിന്റെ സമീപിച്ചെങ്കിലും, പ്രതികരിക്കാൻ ഇവർ തയ്യാറായില്ല. വിഷയത്തിൽ നേരിട്ടൊരു പ്രതികരണം നടത്താൻ ആപ്പിൾ അധികൃതരും തയ്യാറായില്ലെങ്കിലും ഗവണ്മെന്റിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപടി എന്നാണ് സൂചന. ഷിൻജിയാങ് പ്രവിശ്യയിലെ ഉയിഗൂർ മുസ്‌ലിംകൾക്ക് നേരെ വംശഹത്യ അടക്കമുള്ള നീക്കങ്ങൾ ചൈനീസ് ഗവണ്മെന്റ് നടത്തിയതിലുള്ള പ്രതിഷേധം അടങ്ങും മുൻപാണ് ഈ പുതിയ നീക്കം.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുൻ ചൈനീസ് പോലീസ് മേധാവിയുടെ വെളിപ്പെടുത്തലുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഉയിഗൂർ മുസ്‌ലിംകളിലെ 14 വയസ്സ് മുതലുള്ള ബാലന്മാരെ പോലും കൊടിയ മർദ്ദനത്തിന് വിധേയരാക്കാറുണ്ടായിരുന്നു എന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. തലകീഴായി കെട്ടിത്തൂക്കി മർദ്ധിക്കുക, ഷോക്കടിപ്പിക്കുക തുടങ്ങിയ കിരാതമായ ആക്രമണമുറകൾ ഉയിഗൂർ ജനതയ്ക്ക് നേരെ പുറത്തെടുത്തതായും ഇയാൾ കുറ്റസമ്മതം നടത്തി. നിരപരാധികളെ താൻ അറസ്റ്റ് ചെയ്യാറുണ്ടായിരുന്നു എന്നും, സംശയമുള്ളവരുടെ മുഖത്ത് ബൂട്ടമർത്തി കുറ്റമേൽക്കാൻ നിർബന്ധിക്കാറുണ്ടായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി. യുഎൻ നടത്തിയ പഠനങ്ങൾ പ്രകാരം രണ്ട് മില്യനോളം ഉയിഗൂർ മുസ്ലിംകളാണ് ചൈനയിൽ കൊടിയ പീഡനത്തിന് ഇരയാവുന്നത്. ഉയിഗൂർ സ്ത്രീകളെ വന്ദ്യംകരണത്തിന് നിർബന്ധിക്കുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.