June 28, 2022
June 28, 2022
അൻവർ പാലേരി
ദോഹ : ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഫുട്‍ബോൾ ആരാധകർ ഖത്തറിലേക്ക് പറക്കാനുള്ള വിമാനയാത്രാ നിരക്കുകളെ കുറിച്ചുള്ള ആശങ്കയാണ് പ്രധാനമായും പങ്കുവെക്കുന്നത്.മത്സരങ്ങൾ കാണാനുള്ള ടിക്കറ്റും താമസവും ഉറപ്പുവരുത്തിയ പലരും നവംബറിൽ ഖത്തറിലേക്കുള്ള വിമാനയാത്ര നിരക്ക് കുത്തനെ ഉയർന്നേക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
അതേസമയം,ലോകകപ്പ് അടുത്തുവരുന്നതോടെ കൂടുതൽ വിമാനക്കമ്പനികൾ അധിക സർവീസുകളുമായി രംഗത്തെത്തുന്നത് ആശ്വാസമാകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.
നിലവിൽ വിവിധ വിമാനക്കമ്പനികൾ പുറത്തുവിട്ട കണക്കനുസരിച്ച് ലോകകപ്പിന് തൊട്ടു മുമ്പുള്ള ദിവസം അബുദാബിയിൽ നിന്നും ഖത്തറിലേക്ക് 1,700 ദിർഹത്തിന് മുകളിലാണ് വിമാനകമ്പനികൾ യാത്രാനിരക്കുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ദോഹയിലേക്ക് ഏകദേശം 1,400 ദിർഹം ചിലവാകും.
എയർ അറേബ്യയാണ് ലോകകപ്പ് വേളയിൽ ദോഹയിലേക്ക് അധികസർവീസുകൾ ഏർപെടുത്തുമെന്ന് അവസാനമായി പ്രഖ്യാപിച്ചത്.ബജറ്റ് എയർലൈനായ എയർ അറേബ്യ ഷാർജയിൽ നിന്ന് ദോഹയിലേക്ക് ദിവസേന 14 ഷട്ടിൽ സർവീസുകളാണ് അധികമായി നടത്തുക.
നിലവിൽ അബുദാബിക്കും ദോഹയ്ക്കും ഇടയിൽ 18 പ്രതിവാര ഫ്‌ളൈറ്റുകളുള്ള ഇത്തിഹാദ് എയർവേയ്‌സ് ലോകകപ്പ് നടക്കുമ്പോൾ 42 പ്രതിവാര നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ട് മാസങ്ങൾക്കുമുമ്പ്, മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കുള്ള വിമാനയാത്രാ നിരക്കുകൾ വളരെ ഉയർന്ന നിലയിലാണ് ഒട്ടുമിക്ക വിമാനക്കമ്പനികളും പ്രഖ്യാപിച്ചിരുന്നത്. 7,000 ദിർഹം വരെ കാണിച്ചിരുന്ന നിരക്കുകളാണ് ഇപ്പോൾ രണ്ടായിരം ദിര്ഹത്തിൽ താഴെയായി കുറഞ്ഞിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 1.2 ദശലക്ഷത്തിലധികം ആരാധകരെ ലക്ഷ്യമാക്കി ഫ്ലൈ ദുബായ്, സൗദി തുടങ്ങിയ എയർലൈനുകൾ ഖത്തറിലേക്ക് കൂടുതൽ ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചതോടെയാണ് നിരക്കുകൾ കുറഞ്ഞത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക