March 10, 2023
March 10, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ :അൽ ജസീറ ഉൾപെടെയുള്ള വാര്‍ത്താ ചാനലുകള്‍ക്കും വാർത്താ പോർട്ടലുകൾക്കും യു.എ.ഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി തുടരുന്ന നിരോധനമാണ് റദ്ദാക്കിയത്.
ഖത്തറി വാര്‍ത്താ വെബ്‌സൈറ്റുകള്‍ യുഎഇ അണ്‍ബ്ലോക്ക് ചെയ്തതായും നിലവില്‍ അവ രാജ്യത്ത് ലഭിച്ചു തുടങ്ങിയതായും ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ തമ്മിലുള്ള സമീപകാല യോഗങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ പരസ്പരം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ വെബ്‌സൈറ്റുകളായ അല്‍ ജസീറ, അല്‍ ജസീറ ഇംഗ്ലീഷ്, ദ ന്യൂ അറബ്, സര്‍ക്കാര്‍ സർക്കാർ വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ എന്നിവ യുഎഇ നിവാസികള്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപരോധത്തിന് പിന്നാലെ 2017 മധ്യത്തിലാണ് ഖത്തരി വെബ്‌സൈറ്റുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. 2021ല്‍ സൗദിയില്‍ ചേര്‍ന്ന് അറബ് ഉച്ചകോടിയില്‍ വച്ച് ഉപരോധം പിന്‍വലിക്കാന്‍ തിരുമാനമായെങ്കിലും ഖത്തറും യുഎഇയും തമ്മിലുള്ള ബന്ധം കലുഷിതമായി തുടരുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ യുഎഇയില്‍ നിന്ന് ഈ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം സാധ്യമാവുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
2021ല്‍ സൗദി അറേബ്യയിലെ അല്‍ഉലയില്‍ നടന്ന പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചെറിയ തോതില്‍ മെച്ചപ്പെട്ടിരുന്നുവെങ്കിലും ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പോടെയാണ് ഭിന്നതകള്‍ അവസാനിപ്പിച്ച് കൂടുതല്‍ അടുക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും മുമ്പില്‍ വഴിയൊരുങ്ങിയത്. അറബികളുടെ ലോകകപ്പായി വിലയിരുത്തപ്പെട്ട ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിച്ചിരുന്നു. ലോകകപ്പ് വേളയില്‍ തന്നെ യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഖത്തര്‍ സന്ദര്‍ശിക്കുകയും ലോകകപ്പ് സംഘാടനത്തെ പുകഴ്ത്തുകയുമുണ്ടായി. തുടര്‍ന്ന് അറബ് രാജ്യങ്ങളുടെ ഐക്യം ലക്ഷ്യമിട്ട് യുഎഇയില്‍ നടന്ന രാഷ്ട്ര നേതാക്കളുടെ യോഗത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബന്‍ ഹമദ് അല്‍താനിയും പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ഖത്തര്‍ അമീറുമായി യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ഉപപ്രധാനമന്ത്രി മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ദോഹയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാവുകയും വെബ്‌സൈറ്റുകള്‍ക്കെതിരായ നിയന്ത്രണം നീക്കുന്നതിലേക്ക് വഴി തെളിയിച്ചതുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9