September 06, 2019
September 06, 2019
കൊല്ലം പത്തനാപുരം സ്വദേശി ബ്ലെസി ടോം അബ്രഹാം സ്തന രോഗത്തിന് ചികിത്സ തേടിയാണ് 2015 നവംബറിൽ ഷാർജയിലെ സണ്ണി ക്ലിനിക്കിൽ എത്തിയത്.ഷാർജാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു ബ്ലെസി ടോം.
ഷാർജ : ചികിത്സാ പിഴവിനെ തുടർന്ന് കൊല്ലം പത്തനാപുരം സ്വദേശി ബ്ലെസി ടോം അബ്രഹാം ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ നാല് ലക്ഷം ദിർഹം(ഏകദേശം 78 ലക്ഷം രൂപ) നഷ്ട പരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരമായി 39 ലക്ഷം രൂപയും കോടതി ചെലവ് ഇനത്തിൽ 39 ലക്ഷവുമാണ് നൽകേണ്ടത്.യുവതിയെ ചികിൽസിച്ച ഷാർജയിലെ ഡോ.സണ്ണി മെഡിക്കൽ സെന്ററും ഡോ.ദർശൻ പ്രഭാത് രാജാറാമും ചേർന്നാണ് തുക നൽകേണ്ടത്.ഭർത്താവ് ജോസഫ് അബ്രഹാമിനും അവരുടെ രണ്ടു മക്കൾക്കുമായാണ് തുക നൽകേണ്ടത്.
ഷാർജാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു ബ്ലെസി ടോം.സ്തന രോഗത്തിന് ചികിത്സ തേടിയാണ് 2015 നവംബറിൽ ഇവർ ചികിത്സ തേടി ഷാർജയിലെ സണ്ണി ക്ലിനിക്കിൽ എത്തിയത്. ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ രോഗിയിൽ ആന്റിബയോട്ടിക് കുത്തിവെച്ചതിനെ തുടർന്ന് രോഗിയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു.അബോധാവസ്ഥയിലായ രോഗിയെ ഉടൻ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണപ്പെടുകയായിരുന്നു.ദുബായ് മുനിസിപ്പാലിറ്റിയിൽ ലാബ് അസിസ്റ്റന്റായ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ഷാർജയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ബ്ലെസിയുടെ മരണം ചികിത്സാ പിഴവിനെ തുടർന്നാണെന്ന ഭർത്താവിന്റെ പരാതിയെ തുടർന്ന് അധികൃതർ വിശദമായ അന്വേഷണം നടത്തിയിരുന്നു.പത്ത് ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭർത്താവ് ജോസഫ് അബ്രഹാം പരാതി നൽകിയത്. രോഗി മരിച്ച വിവരം അറിഞ്ഞ ഉടൻ ചികിൽസിച്ച ഡോക്ടർ രാജ്യം വിട്ടിരുന്നു.ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും ഇന്റർപോളിന്റെയും സഹായത്തോടെ ഇന്ത്യയിലുള്ള ഡോക്ടർക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.