April 11, 2023
April 11, 2023
ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: യു.പി.ഐ മണിട്രാപ്പിന്റെ ഇരകളായി ഗള്‍ഫ് മലയാളികളും. ഷാര്‍ജയിലും അജ്മാനിലും ജോലി ചെയ്യുന്ന രണ്ട് ഇടുക്കി സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകള്‍ അധികൃതര്‍ മരവിപ്പിച്ചത്. ഹരിയാനയില്‍ നിന്ന് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ പേരില്‍ കാളിയാര്‍ വണ്ണപ്പുറം ഫെഡറല്‍ ബാങ്കിലെയും, സൗത്ത് ഇന്ത്യന്‍ ബാങ്കിലെയും അക്കൗണ്ടുകളാണ് നാലുമാസമായി ഫ്രീസ് ചെയ്തിരിക്കുന്നത്.
അജ്മാനില്‍ ജോലി ചെയ്യുന്ന ഇല്യാസ് സൈനുദ്ദീന്റെ വണ്ണപ്പുറം ഫെഡറല്‍ബാങ്കിലെ സേവിങ്‌സ് അക്കൗണ്ടാണ് ഹരിയാന കുരുക്ഷേത്ര സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്ന പേരില്‍ മരവിപ്പിച്ചിരിക്കുന്നത്. ഇല്യാസിന്റെ മാത്രമല്ല. ഇദ്ദേഹം പണം കൈമാറിയ സഹോദരി ഭര്‍ത്താവ്, സുഹൃത്തുക്കള്‍ എന്നിവരടക്കം നാലുപേരുടെ അക്കൗണ്ടും മരവിപ്പിച്ചു. പണം വിട്ടുകിട്ടാന്‍ ഹരിയാന സൈബര്‍ പൊലീസിന്റെ നമ്പറില്‍ ബന്ധപ്പെടാനാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന മറുപടി.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സല്‍മാനുല്‍ ഫാരിസിന് വണ്ണപ്പുറം സൗത്ത് ഇന്ത്യന്‍ ബാങ്ക് കാളിയാര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് സുഹൃത്ത് തിരിച്ചു നല്‍കാനുണ്ടായിരുന്ന 15,000 രൂപ എത്തി എന്ന പേരിലാണ് കേസ്. പണം വിട്ടുകിട്ടാന്‍ ഹരിയാന ഈസ് ഗുരുഗ്രാം സൈബര്‍ പൊലീസിലെ പ്രിയ എന്ന ഉദ്യോഗസ്ഥയെ ബന്ധപ്പെടണമെന്നാണ് ബാങ്കില്‍ നിന്ന് ലഭിച്ച നിര്‍ദേശം.
യുപിഐ മണിട്രാപ്പിന്റെ ഇരകളായ ഇവര്‍ രണ്ടുപേര്‍ക്കും ഉനൈസ് എന്ന പൊതു സൃത്ത് പണമയച്ചിട്ടുണ്ട്. അതിന്റെ പേരിലാണ് മരവിപ്പിക്കല്‍ നടപടി. എന്നാല്‍ ഈ സുഹൃത്തിന്റെ അക്കൗണ്ടിന് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നട്ടില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്ന ഈ നടപടി നാളെ നാട്ടിലെത്തിയാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നതിലേക്ക് വളരുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്.
മരവിപ്പിച്ചത് നാട്ടിലെ സാധാരണ സേവിങ്‌സ് അക്കൗണ്ടുകളാണ്. പക്ഷേ, അടുത്തിടെയാണ് പ്രവാസികളുടെ നോണ്‍ റെസിഡന്റ് അക്കൗണ്ടുകള്‍ യുപിഐയുമായി ബന്ധിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രവാസികളുടെ ആശങ്ക ഏറുകയാണ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI