September 08, 2019
September 08, 2019
കള്ളക്കേസ് നൽകിയതിന് നാസിലിനെതിരെ നിയമനടപടികളെടുക്കാൻ തുഷാർ ശ്രമിക്കുന്നതായി സൂചനയുണ്ട്.
അജ്മാന്‍: തനിക്കെതിരായ ചെക്ക് കേസ് തള്ളിയ അജ്മാന്‍ കോടതി നടപടി നീതിയുടെ വിജയമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു ഇപ്പോള്‍ അജ്മാനിലുള്ള തുഷാര്‍. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എം.എ. യൂസഫലിക്കും തുഷാര്‍ നന്ദിയും പറഞ്ഞു.
വിശ്വാസയോഗ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ കേസ് അജ്മാന്‍ കോടതി തള്ളിയത്. ഹര്‍ജിക്കാരനായ നാസിലിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വിശ്വാസ്യതയില്ലെന്നും കോടതി പറഞ്ഞു. തുഷാറിന്‍റെ പാസ്പോര്‍ട്ടും കോടതി തിരിച്ചു നല്‍കി. തിങ്കളാഴ്ച തന്നെ തുഷാര്‍ നാട്ടിലേക്കു തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസിലായിരുന്നു അജ്മാനില്‍ തുഷാര്‍ അറസ്റ്റിലായത്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലിലും 10 ലക്ഷം ദിര്‍ഹത്തിന്‍റെ (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുകയിലും ഉടന്‍തന്നെ തുഷാറിനു ജാമ്യം ലഭിച്ചു. പാസ്പോര്‍ട്ട് പിടിച്ചുവച്ചിരിക്കുന്നതിനാല്‍ തുഷാറിനു യുഎഇ വിടാനായില്ല.
തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പ് ദുബായില്‍ പ്രവര്‍ത്തിച്ച ബോയിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനാണ് നാസില്‍ അബ്ദുള്ള. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നായിരുന്നു പരാതി. ചെക്കിലെ മുഴുവന്‍ പണവും കിട്ടിയാലേ പരാതി പിന്‍വലിക്കൂ എന്ന നിലപാടിലായിരുന്നു നാസില്‍. സുഹൃത്തായ യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യവ്യവസ്ഥയില്‍ ഇളവു നേടാന്‍ തുഷാര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
അതേസമയം,നാസിൽ കോടതിയിൽ നൽകിയ സിവിൽ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.സിവിൽ കേസിൽ യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന നാസിലിന്റെ അപേക്ഷ തള്ളിയതിനാൽ തുഷാറിന് നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടാവില്ല.എന്നാൽ കള്ളക്കേസ് നൽകി കുടുക്കാൻ ശ്രമിച്ചു എന്ന് കാണിച്ച്
നാസിലിനെതിരെ നിയമനടപടികളെടുക്കാൻ തുഷാർ ശ്രമിക്കുന്നതായി സൂചനയുണ്ട്.