December 06, 2021
December 06, 2021
കൊച്ചി: മാസങ്ങൾക്കുമുമ്പ് പനങ്ങാട് ഫിഷറീസ് കോളജിനുസമീപം നടന്ന ഹെലികോപ്ടർ അപകടത്തിൽനിന്ന് തന്നെ രക്ഷിക്കാനും പ്രാഥമികശുശ്രൂഷ നൽകാനും ഓടിയെത്തിയ കുടുംബത്തെ കഴിഞ്ഞ ദിവസം എം.എ.യൂസഫലി സന്ദർശിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടി നേടിയിരുന്നു.അപകടം നടന്ന സ്ഥലത്തിനുസമീപത്ത് താമസിക്കുന്ന രാജേഷ് ഖന്നയെയും പനങ്ങാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർകൂടിയായ ബിജിയെയും കാണാൻ കൈനിറയെ സമ്മാനങ്ങളുമായാണ് ഞായറാഴ്ച രാവിലെ അദ്ദേഹം എത്തിയത്. ഹെലികോപ്ടർ അപകടസമയത്ത് രക്ഷകരായെത്തിയ രാജേഷിനോടും ബിജിയോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഇരുവർക്കും ചില സമ്മാനങ്ങളും കൈമാറിയിരുന്നു.സമ്മാനങ്ങൾ എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുടുംബത്തോടുതന്നെ ചോദിക്കുക എന്ന കൗതുകത്തോടെയുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്.
മാധ്യമങ്ങൾക്കുമുന്നിൽ യൂസഫലി വെളിപ്പെടുത്താതിരുന്ന ആ സർപ്രൈസ് സമ്മാനങ്ങൾ പിന്നീട് കുടുംബം തന്നെ വെളിപ്പെടുത്തുകയായിരുന്നു. ബിജിക്ക് പത്തുപവൻ സ്വർണവും രണ്ടര ലക്ഷം രൂപയും വാച്ചുമാണ് യൂസഫലി സമ്മാനിച്ചത്. രാജേഷിന് രണ്ടരലക്ഷം രൂപയും വാച്ചും നൽകി. കുഞ്ഞിനായി കരുതിയിരുന്ന സ്വർണചെയിനും ചോക്ലേറ്റുകളടങ്ങിയ വലിയ പൊതിയും കൈമാറിയാണ് യൂസഫലി വീട്ടിൽനിന്ന് മടങ്ങിയത്.
ഹെലികോപ്ടർ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥൻ പീറ്ററിനും യൂസഫലി സമ്മാനങ്ങൾ നൽകി. പീറ്ററിനും മകനും സ്നേഹസമ്മാനമായി ഓരോ മൊബൈൽ ഫോൺ വീതം നൽകി. പീറ്ററിൻറെ ഭാര്യക്ക് വാച്ചും ചോക്ലേറ്റ് പൊതിയും നൽകി.
വലിയ തിരക്കുകൾക്കിടയിലും തങ്ങളെ കാണാനും സന്തോഷവും നന്ദിയും അറിയിക്കാനും ഓടിയെത്തിയ യൂസഫലിക്ക് നന്ദി പറയുകയാണ് ഈ കുടുംബങ്ങൾ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക