November 17, 2022
November 17, 2022
ന്യൂസ്‌റൂം ബ്യുറോ
ന്യൂഡൽഹി: ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് ദോഹ ആസ്ഥാനമായുള്ള അൽ ജസീറ ചാനലിന് ഡൽഹി ഹൈക്കോടതി വീണ്ടും നോട്ടീസ് അയച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കോടതിയിൽ ഹാജരാകുകയോ പിഴ തുക കെട്ടിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി വീണ്ടും നോട്ടീസ് അയച്ചത്.
2018 ൽ കത്വ ജില്ലയില്‍ ഒരു ക്ഷേത്രത്തിനകത്തുവെച്ചാണ് മുസ്ലിം നാടോടി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ജനുവരി 17 നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ തടഞ്ഞതോടെയാണ് സംഭവം വിദേശ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്.
ബലാത്സംഗ കേസിലെ ഇരയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പോക്‌സോ നിയമത്തിലെ സെക്ഷൻ 23ആം വകുപ്പ് ലംഘിച്ചതിന് 20 ലധികം മാധ്യമങ്ങൾക്ക് കോടതി പിന്നീട് നോട്ടീസ് അയച്ചിരുന്നു.അൽ ജസീറയെ കൂടാതെ എൻഡിടിവി, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ വാർത്താ മാധ്യമങ്ങളും ഇക്കൂട്ടത്തിൽ ഉൾപെടും.
ഇരയുടെ കുടുംബത്തിന് നൽകുന്നതിനായി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറണമെന്നാണ് കോടതിയുടെ ആവശ്യം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക