ന്യൂസ് ഏജൻസി
റിയാദ് :യുണൈറ്റഡ് അറബ്എ മിറേറ്റിനെതിരെ(യു,എ,ഇ)ഉപരോധം ഏർപ്പെടുത്തുമെന്നും 2017 ലെ ഖത്തറിനെതിരായ ഉപരോധത്തേക്കാൾ മോശമായിരിക്കും ഇതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ ഡിസംബറിൽ റിയാദിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ഓഫ് ദി റെക്കോർഡ് ബ്രീഫിംഗിലാണ് സൗദി കിരീടാവകാശി ഇക്കാര്യം പറഞ്ഞതെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്തു.പ്രാദേശിക വിഷയങ്ങളിലും എണ്ണ ഉൽപ്പാദനം വെട്ടിക്കുറക്കുന്ന കാര്യത്തിലും ബിൻ സൽമാനും യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള ഭിന്നതയ്ക്കിടയിലാണ് ഭീഷണി ഉയർന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഒപെക്കിലുണ്ടായ അഭിപ്രായ ഭിന്നതകൾക്കിടെ യുഎഇ സൗദി അറേബ്യയെ പിന്നിൽ നിന്ന് "കുത്തി" എന്ന് എംബിഎസ് യോഗത്തിൽ പ്രാദേശിക പത്രപ്രവർത്തകരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
സൗദി കിരീടാവകാശി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ആറ് മാസത്തിലേറെയായി സംസാരിക്കാത്തത് ഇരു നേതാക്കളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഭിന്നതയുടെ സൂചനയാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.പാലിക്കേണ്ട നിബന്ധനകളുടെയും ഡിമാന്റുകളുടെയും ഒരു പട്ടിക താൻ താൻ യു.എ.ഇക്ക് അയച്ചിട്ടുണ്ടെന്നും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ യു.എ.ഇക്കെതിരെ "ശിക്ഷാ നടപടികൾ"സ്വീകരിക്കുമെന്നും എംബിഎസ് മാധ്യമപ്രവർത്തകരോട് പറഞ്ഞതായാണ് വാൾസ്ട്രീറ്റ് ജേണൽ വെളിപ്പെടുത്തിയത്.
ഗൾഫ് മേഖലയിൽ ആധിപത്യത്തിനായി മത്സരിക്കുന്ന സൗദി കിരീടാവകാശിയും ബിൻ സായിദും തമ്മിൽ ആറ് മാസത്തിലേറെയായി സംസാരിച്ചിട്ടില്ലെന്നും വോൾ സ്ട്രീറ്റ് ജേർണൽ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം,ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം, അമേരിക്കയെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ ഒരു ഏകീകൃത സുരക്ഷാ സഖ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഗൾഫ് വൈരാഗ്യം തടസ്സപ്പെടുത്തുമെന്ന് അമേരിക്ക ഭയപ്പെടുന്നു.
നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സൗദിക്കും യുഎഇക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, ഇത് പിരിമുറുക്കത്തിന് കാരണമാകുന്നു.
സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള സൗദി അറേബ്യയുടെ നീക്കവും യുഎഇയുമായി നേരിട്ടുള്ള മത്സരത്തിലേക്ക് നയിച്ച ഘടകമാണ്.
പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാനും ടൂറിസ്റ്റ്, ലോജിസ്റ്റിക് ഹബ്ബുകൾ സ്ഥാപിക്കാനും സൗദി കിരീടാവകാശി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു. മിഡിൽ ഈസ്റ്റിലെ വാണിജ്യ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ മേൽക്കോയ്മയ്ക്ക് ഇത് തടസ്സമാവുമെന്ന് യു.എ.ഇ വിലയിരുത്തുന്നു.
മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ സൗദി അറേബ്യ ഇപ്പോൾ മേഖലയിലെ ഒരു പ്രധാന ശക്തിയായി വളർന്നുവരികയാണ്. വൻകിട പദ്ധതികൾക്കായി കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് രാജ്യം നടത്തുന്നത്.
പ്രമുഖ ബ്രിട്ടീഷ് വാർത്താ വെബ്സൈറ്റായ മിഡിൽ ഈസ്റ്റ് ഐയും വാൾസ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH