September 27, 2022
September 27, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിദേശത്ത് ജോലി ചെയ്യുന്ന നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള പൗരന്മാരെ നിർബന്ധിത സൈനിക സേവനത്തിനായി തിരിച്ചുവിളിച്ചതായി ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഭൂമിശാസ്ത്രപരമായി വളരെ ചെറിയ രാജ്യം ലോകത്തെ ഏറ്റവും വലിയ കായികമൽസരത്തിന് വേദിയാകുമ്പോൾ നേരിടേണ്ടിവരുന്ന ലോജിസ്റ്റിക് വെല്ലുവിളികൾ എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് ഇതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേഡിയത്തിലെ സുരക്ഷാ ക്യൂകൾ നിയന്ത്രിക്കാനും ആരാധകർക്കിടയിലെ ലഹരി ഉപയോഗം തടയാനും ഏതെങ്കിലും തരത്തിലുള്ള നിരോധിത ഉപകരണങ്ങളോ ആയുധങ്ങളോ ഒളിപ്പിച്ചു കടത്തുന്നുണ്ടെങ്കിൽ കണ്ടെത്താനുമുള്ള പരിശീലനങ്ങളാണ് ഇവർക്ക് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തറിലെ ശരാശരി 2.8 ദശലക്ഷം വരുന്ന ജനസംഖ്യയിൽ കഷ്ടിച്ച് 380,000 മാത്രമാണ് ഖത്തർ പൗരന്മാരുള്ളത്.ഇതിനുപുറമെ, 1.2 ദശലക്ഷം സന്ദർശകരുടെ അഭൂതപൂർവമായ ഒഴുക്കാണ് ലോകകപ്പിനായി രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നത്.നിലവിൽ പ്രത്യേക പരിശീലനം നേടിയ 3000 പൊലീസുകാരെ ലോകകപ്പ് സുരക്ഷക്കായി ഖത്തറിൽ വിന്യസിക്കാൻ തുർക്കിയും ഖത്തറും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
29 ദിവസത്തെ ടൂർണമെന്റ് ആരംഭിക്കുന്നതിന് മൂന്ന് മാസത്തിനു മുമ്പ് ലഭിച്ച രേഖകൾ പ്രകാരം,സെപ്തംബർ ആദ്യം, ദോഹയ്ക്ക് വടക്കുള്ള നാഷണൽ സർവീസ് ക്യാമ്പിൽ പ്രി-ഡോൺ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ സിവിലിയന്മാരോട് ഉത്തരവിട്ടിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക