December 12, 2022
December 12, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മത്സരം നിയന്ത്രിച്ച് വിവാദത്തിലായ റഫറി മത്തേയു ലഹോസിനെ ഖത്തറില്‍ നിന്ന് തിങ്കളാഴ്ച നാട്ടിലേക്ക് അയച്ചു.
ഫിഫ ലോകകപ്പിലെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ അദ്ദേഹം ഉണ്ടായിരിക്കില്ല. കളിക്കാരുടെയും ആരാധകരുടെയും കടുത്ത വിമര്‍ശനത്തിന് വിധേയനായിരുന്നു ഇദ്ദേഹം.ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റഫറി അന്റോണിയോ മത്തേയു ലഹോസ് ലയണല്‍ മെസിക്ക് ഉള്‍പ്പെടെ 19 മഞ്ഞ കാര്‍ഡുകളാണ് പുറത്തെടുത്തത്.
മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി അര്‍ജന്റീന സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു.ഇതിനു പിന്നാലെ മത്തേയു ലോഹോസിനെതിരെ കടുത്ത ആരോപണവുമായി ലയണല്‍ മെസി ഉൾപെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഏറെ നിര്‍ണായകമായ ഒരു മത്സരത്തില്‍ റഫറി തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു മെസിയുടെ ആരോപണം. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും ലാഹോസിനെതിരെ ആഞ്ഞടിച്ചിരുന്നു.
വിവാദ തീരുമാനങ്ങളിലൂടെ മുമ്പും കുപ്രസിദ്ധനാണ് ലാഹോസ്. ഡീഗോ മറഡോണയുടെ മരണശേഷം ബാഴ്‌സലോണ- ഒസാസുന മത്സരത്തിനിടെ ലയണല്‍ മെസി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചപ്പോളും ലാഹോസ് നടപടിയെടുത്തിരുന്നു. ജഴ്‌സി അഴിച്ചതിനായിരുന്നു നടപടി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക