October 17, 2023
October 17, 2023
വാഷിംഗ്ടണ്‍: ഇസ്രയേൽ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അമേരിക്കയിലെ ഭൂരിപക്ഷം ചെറുപ്പക്കാരുടെയും പിന്തുണ ഫലസ്തീനോടൊപ്പമെന്ന് സി.എന്‍.എന്‍ സര്‍വ്വേ. അമേരിക്കയിലെ 27 ശതമാനം ചെറുപ്പക്കാര്‍ മാത്രമേ ഹമാസ് അക്രമണത്തോടുള്ള ഇസ്രയേൽ സൈന്യത്തിന്റെ പ്രതിരോധത്തെ ന്യായീകരിക്കുന്നുള്ളുവെന്നും ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാരും യുദ്ധത്തോടും അധിനിവേശത്തോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണെന്നും സർവേഫലം ചൂണ്ടിക്കാട്ടുന്നു.
അതേസമയം,പ്രായമായവരില്‍ ഏകദേശം 81 ശതമാനം അമേരിക്കക്കാര്‍ ഇസ്രയേൽ സര്‍ക്കാരിന്റെ പ്രതികരണത്തോടും മറ്റും സഹതാപം കാണിക്കുന്നവരാണ്. എസ്.എസ്.ആര്‍.എസിന്റെ നേതൃത്വത്തില്‍ സി.എന്‍.എന്‍ ആണ് അമേരിക്കയില്‍ സര്‍വ്വേ നടത്തിയത്.
പ്രായത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങളോടും അതിനോടുള്ള അമേരിക്കയുടെ പ്രതികരണത്തോടും അമേരിക്കന്‍ ജനത ഭിന്നമായാണ് പ്രതികരിക്കുന്നത്. ഇസ്രയേൽ – ഫലസ്തീന്‍ വിഷയത്തില്‍ ജോ ബൈഡനില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ 47 ശതമാനമാണ്. ഉക്രെയിന്‍ വിഷയത്തില്‍ അത് 42 ശതമാനം മാത്രമായിരുന്നെന്നും ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വ്വേ പ്രകാരം രാഷ്ട്രീയപാര്‍ട്ടിയുടെ അടിസ്ഥാനത്തിലുള്ള പ്രതികരണത്തില്‍ ഡെമോക്രാറ്റുകളെക്കാളും സ്വതന്ത്രരെക്കാളും 68 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു. അതേസമയം സംഘര്‍ഷങ്ങളില്‍ നിലപടുകളെടുക്കുന്നത്തില്‍ സ്വതന്ത്രരെക്കാളും ഡെമോക്രാറ്റുകളെക്കാളും 80 ശതമാനം റിപ്പബ്ലിക്കന്മാര്‍ ബൈഡനില്‍ വിശ്വാസം അര്‍പ്പിക്കുന്നു.
ഇസ്രയേൽ – ഫലസ്തീന്‍ സംഘര്‍ഷം കാരണം അമേരിക്കയും ഭീകരവാദത്തിലേക്ക് പോകുമോയെന്ന് ആശങ്കപ്പെടുന്നവരും അമേരിക്കയില്‍ ഉണ്ട്. ഇസ്രയേല്‍ – ഫലസ്തീന്‍ വിഷയത്തെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ അമേരിക്കയിലെ പത്തില്‍ ഏഴ് പേര്‍ ശ്രമിക്കുന്നുണ്ടെന്നും സര്‍വ്വേ കണക്കുകള്‍ പറയുന്നു.അതായത് 71 ശതമാനം ആളുകള്‍ സംഘർഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ പിന്തുടരുന്നുണ്ടെന്നും 26 ശതമാനം ആളുകള്‍ വളരെ ആഴത്തില്‍ സംഘര്‍ഷങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും സര്‍വ്വേ ഫലം രേഖപ്പെടുത്തുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU