October 18, 2023
October 18, 2023
ഗസ : മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു.വീട് വിട്ട് ആയിരങ്ങൾ അഭയം തേടിയ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ഞൂറിനും 800നുമിടയിൽ നിരപരാധികൾ മരിച്ചതായാണ് റിപ്പോർട്ട്.അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.അതേസമയം,അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്താനിരുന്ന ചര്‍ച്ച ജോര്‍ദാന്‍ റദ്ദാക്കി. ഗാസയിൽ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന് പിന്നാലെയാണ്, ജോര്‍ദാന്‍ ചര്‍ച്ച റദ്ദാക്കിയതായി വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദി അറിയിച്ചത്. തെൽ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം, അമ്മാനില്‍ വെച്ച് ജോര്‍ദാനിലെ അബ്ദുല്ല രാജാവുമായും, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്താനായിരുന്നു ജോ ബൈഡന്റെ തീരുമാനം. എന്നാല്‍, ജോര്‍ദാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍, ബൈഡന്‍ ഇസ്രയേല്‍ മാത്രമായിരിക്കും സന്ദർശിക്കുക.യുദ്ധം അവസാനിപ്പിക്കാതെ ഒരു തരത്തിലുള്ള ചർച്ചകൾ കൊണ്ടും കാര്യമില്ലെന്ന് അയ്മാന്‍ സഫാദി വ്യക്തമാക്കി.പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ബൈഡനുമായുള്ള കൂടിക്കാഴ്ചയും നേരത്തെ റദ്ദാക്കിയിരുന്നു.ഇതിനിടെ,ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു.
ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കൂട്ടക്കുരുതിയുമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യങ്ങളും ചൂണ്ടിക്കാട്ടി. ആക്രമണത്തെ കാനഡ, തുര്‍ക്കി, ഇറാൻ, ഖത്തര്‍, ഈജിപ്ത്, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. സിറിയ, ടുണീഷ്യ, സ്പെയിൻ, ബെര്‍ലിൻ, തുര്‍ക്കി, ലെബനൻ എന്നിവിടങ്ങളില്‍ വൻ പ്രതിഷേധങ്ങള്‍ നടന്നു. ജോര്‍ദാനില്‍ പ്രതിഷേധക്കാര്‍ ഇസ്രായേല്‍ എംബസി ആക്രമിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം വ്യാപക പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
നാളെ ജോര്‍ദാനില്‍ നടത്താനിരുന്ന യു.എസ്, ഈജിപ്ത്, ഫലസ്തീൻ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി ആശുപത്രി ആക്രമണത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചതായി ജോര്‍ദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി അറിയിച്ചു.
അല്‍അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച വൈകുന്നേരം ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയെ അറബ് പാര്‍ലമെൻറ് ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയ്‌ക്കെതിരെ നടത്തുന്ന കൂട്ടക്കൊലകള്‍ക്ക് അധിനിവേശ സേനയുടെ നേതാക്കളെ വിചാരണ ചെയ്യണമെന്നും ഉത്തരവാദികളാക്കണമെന്നും പാര്‍ലമെൻറ് ആവശ്യപ്പെട്ടു. മൗനം വെടിഞ്ഞ് കൂട്ടക്കൊലകള്‍ തടയാനും ഫലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നല്‍കാനും അടിയന്തരമായി ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സെക്യൂരിറ്റി കൗണ്‍സിലിനോടും അമേരിക്കൻ ഭരണകൂടത്തോടും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F