March 01, 2023
March 01, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ :സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രാദേശിക തലത്തിലും ആഗോള തലത്തിലും ശക്തമായ നടപടികൾ തുടരുന്നതിനിടെ വഞ്ചിതരാകാതിരിക്കാൻ ജാഗ്രതാ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക വകുപ്പുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്, സാമ്പത്തിക, 'സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധ രീതികളും' എന്ന പേരിൽ സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്.ഇന്റര്നെറ്റിന്റെയോ മറ്റേതെങ്കിലും വിവര സാങ്കേതിക വിദ്യയുടെയോ ദുരുപയോഗം 2014-ലെ ഖത്തരി സൈബർ ക്രൈം പ്രിവൻഷൻ നിയമപ്രകാരം കൃത്യമായി നിർവചിക്കപ്പെട്ട കുറ്റകൃത്യമാണെന്ന് സൈബർ കുറ്റകൃത്യങ്ങൾ തടയൽ വകുപ്പിലെ ഫസ്റ്റ് ലെഫ്റ്റനന്റ് ജാസിം വ്യക്തമാക്കി.സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് കൃത്യമായ വിവരങ്ങൾ ശേഖരിച്ച് കുറ്റവാളികൾക്കായി അന്വേഷണം നടത്തുകയും പ്രതികളുടെ യഥാർത്ഥ ഐഡന്റിറ്റിയിൽ എത്തിച്ചേരാൻ ശ്രമിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
സൈബർ ഇടങ്ങളുമായി ബന്ധപ്പെട്ട നിയമമോ സുരക്ഷയോ ലംഘിക്കുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള പരാതികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളിയെ കണ്ടെത്തുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ പോലീസുമായി ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും അധികൃതർ വെബിനാറിൽ വിശദീകരിച്ചു.
“ഇന്റർനെറ്റ് ഉപയോക്താക്കളുടെ തുടർച്ചയായ വർധനയും ഡിജിറ്റൽ ബിസിനസുകൾ വ്യാപകമായതും സൈബർ കെണികളിൽ അകപ്പെടുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായിട്ടുണ്ട്. ”- ഫസ്റ്റ് ലെഫ്റ്റനന്റ് ജാസിം വിശദീകരിച്ചു.
ഓൺലൈൻ തട്ടിപ്പുകളുടെ ഭാഗമായുള്ള ബ്ലാക്ക്‌മെയിലിംഗിന് വിധേയരായാൽ പൊതുജനങ്ങൾക്ക് എങ്ങനെ സഹായം തേടാമെന്നും വെബിനാറിൽ വിശദീകരിച്ചു.
2014 ലെ ഖത്തർ നിയമപ്രകാരം (നമ്പർ 14) ബ്ലാക്മെയിലിംഗ് ഒന്നിലേറെ പേർ ഉൾപ്പെടുന്ന ശിക്ഷാർഹമായ കുറ്റകൃത്യമാണ്.വിവര സാങ്കേതിക വിദ്യയോ മറ്റേതെങ്കിലും ശൃംഖലയോ
ഉപയോഗിച്ച് മറ്റൊരാളെ ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷത്തിൽ കൂടാത്ത തടവും 100,000 റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഇതിലൊന്ന് പിഴയും ചുമത്തും.ഇത്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയോ വിവരം ലഭിക്കുകയോ ചെയ്‌താൽ ഇ-മെയിൽ, ഫോൺ, മെട്രാഷ്-2 എന്നിവ വഴിയോ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വിഭാഗത്തിൽ നേരിട്ടെത്തിയോ പരാതി നൽകാമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9