July 17, 2023
July 17, 2023
ന്യൂസ്‌റൂം ബ്യുറോ
ന്യൂഡൽഹി : ഖത്തറിനെതിരായ ചാരവൃത്തി കേസിൽ അറസ്റ്റിലായ എട്ട് ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർ ഖത്തർ അമീറിന് ദയാഹർജി സമർപ്പിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തർ അമീർ ദയാലുവാണെന്ന് അറിയാമെന്നും തങ്ങളുടെ അപേക്ഷ പരിഗണിച്ച് പ്രതികളെ വിട്ടയക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും വിമുക്ത നാവിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ നൽകിയ ദയാഹർജിയിൽ പറയുന്നു. കഴിഞ്ഞ പത്ത് മാസത്തിലേറെയായി തുടരുന്ന ജയിൽവാസം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കുടുംബങ്ങൾ മാപ്പപേക്ഷിച്ച് ഖത്തർ അമീറിനെ സമീപിച്ചത്.
"നാവിക ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരായതിനാൽ വിചാരണ നീണ്ടുപോകുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.ഖത്തർ നിയമസംവിധാനം അനുസരിച്ചുള്ള വകുപ്പുകളായതിനാൽ കേസും വിചാരണയും എത്രകാലം നീണ്ടുനിൽക്കുമെന്നതിൽ വ്യക്തതയില്ല.ജൂൺ 21 ന് നടന്ന അവസാന ഹിയറിംഗിൽ രണ്ട് അന്വേഷകരെ വിചാരണ ചെയ്തു, അടുത്ത വാദം ജൂലൈ 19 നാണ്.വിചാരണ ഇനിയും എത്രനാൾ നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.ഈ സാഹചര്യത്തിലാണ് ചില കുടുംബാംഗങ്ങൾ ദയാഹർജി നൽകുകയും സൈനികർക്ക് മാപ്പ് നൽകണമെന്ന് അമീറിനോട് അപേക്ഷിക്കുകയും ചെയ്യുന്നത്,"സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്തു.
ഖത്തര്‍ നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന കമ്പനിയുമായി ചേര്‍ന്ന് ഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഓഫീസര്‍മാരാണ് ചാരവൃത്തി കേസ് ആരോപിക്കപ്പെട്ട് കഴിഞ്ഞ പത്തു മാസത്തിലേറെയായി ഖത്തറിൽ തടവിൽ കഴിയുന്നത്.ഖത്തറിലെ നിയമമനുസരിച്ച് ഗുരുതരമായ ആരോപണമാണ് പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ടത്.ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ള എട്ട് നാവിക സേനാംഗങ്ങള്‍.ഖത്തര്‍ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഖത്തറി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഖത്തര്‍ നാവികസേനയുടെ പരിശീലനത്തിലും ഇവർ പങ്കെടുത്തിരുന്നു. 2022 ഓഗസ്റ്റ് 30 മുതൽ ഇവർ ഖത്തറിലെ ജയിലിൽ കഴിയുകയാണ്.
അതേസമയം,ഇക്കാര്യത്തിൽ ഇന്ത്യ ഖത്തറിനുമേൽ സമ്മർദ്ദം ചെലുത്തുകയോ ഖത്തറിലെ നിയമ നടപടികളിൽ ഇടപെടുകയോ ചെയ്യില്ലെന്നും എന്നാൽ ഇന്ത്യൻ പൗരന്മാർക്കെതിരായ കേസിലെ നടപടിക്രമങ്ങൾ “സൂക്ഷ്മമായി നിരീക്ഷിക്കുക”യാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.
റമദാനിലും ദേശീയ ദിനത്തിലും അമീർ സാധാരണയായി വർഷത്തിൽ രണ്ടുതവണ പൊതുമാപ്പ് നൽകി ജയിലിൽ കഴിയുന്ന തടവുകാരെ വിട്ടയക്കാറുണ്ടെങ്കിലും രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടുന്ന പ്രതികളെ ഇതിൽ ഉൾപെടുത്താറില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH