June 06, 2023
June 06, 2023
അൻവർ പാലേരി
ദോഹ :ചൊവ്വാഴ്ച(ഇന്ന്) വെളുപ്പിന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട വിമാനം,യാത്രക്കാരന്റെ ബോംബ് ഭീതിയെ തുടർന്ന് വൈകി.പുറപ്പെടൽ സമയത്തിന് തൊട്ടുമുമ്പ്, യാത്രക്കാരിലൊരാൾ അലാറം മുഴക്കുകയും വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും വിമാന ജീവനക്കാരും ഏറെ നേരം ആശങ്കയിലായി. ഖത്തർ എയർവേയ്‌സ് QR 541, വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.
ബോംബുണ്ടെന്ന യാത്രക്കാരന്റെ മുന്നറിയിപ്പിനെ തുടർന്ന് ജീവനക്കാർ ഉടൻ തന്നെ വിമാനത്താവളത്തിൽ നിലയുറപ്പിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (സിഐഎസ്എഫ്) വിവരം അറിയിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 186 പേരെയും ഉടൻ ഒഴിപ്പിക്കുകയുമായിരുന്നു.തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷ ഉറപ്പാക്കി.ബോബ് കണ്ടെത്താൻ പരിശീലനം ലഭിച്ച സ്‌നിഫർ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് ബോംബ് ഭീതി യാഥാർഥ്യമല്ലെന്ന് ഉറപ്പുവരുത്തിയത്.
വിശദമായ ചോദ്യം ചെയ്യലിൽ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് അജ്ഞാത സ്രോതസ്സിൽ നിന്ന് വിവരം ലഭിച്ചതായാണ് യാത്രക്കാരൻ അവകാശപ്പെട്ടത്.അതേസമയം,ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണെന്ന് യുവാവിന്റെ പിതാവ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും അനുബന്ധ രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി രാവിലെ 9 മണിക്ക് വിമാനം ദോഹയിലേക്ക് യാത്ര തിരിച്ചു.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf