February 08, 2023
February 08, 2023
ന്യൂസ്‌റൂം ബ്യുറോ
ഇസ്‌താംബൂൾ/ ദോഹ : വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7800 കവിഞ്ഞു.പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്.
എയർ ബ്രിഡ്ജിങ് സംവിധാനം വഴി ഖത്തർ ലെഖ്‌വിയ തുർക്കിയിലും സിറിയയിലും സേനയെ രക്ഷാദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ,ഭൂകമ്പത്തിന്റെ ഇരകൾക്കായി ഖത്തറിലെ നിരവധി ബിസിനസുകൾ തങ്ങളുടെ വരുമാനത്തിൽ നിന്ന് നൂറു ശതമാനം വരെ സംഭാവന ചെയ്യുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.ദുരിതാശ്വാസ കാമ്പെയ്‌നിനായി ഫെബ്രുവരി 7-ന് ചൊവ്വാഴ്ചത്തെ വരുമാനത്തിന്റെ 100% സംഭാവന ചെയ്യുമെന്ന് മുഹമ്മർ ആൽ ഫഹാം റെസ്റ്റോറന്റ് പ്രഖ്യാപിച്ചു. മുശൈരിബിലെ സൊലൈ ബ്യുട്ടീക് ചൊവ്വാഴ്‌ചത്തെ വരുമാനം മുഴുവനായും ഇതിനായി നീക്കിവെച്ചിരുന്നു.
ഹകുന മാറ്റാറ്റ ഡോഗ് ട്രീറ്റ് ആന്റ് കേക്ക്‌സ് തങ്ങളുടെ ഈ മാസത്തെ മുഴുവൻ വിൽപ്പനയും ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു. തലബാത്ത് ഖത്തറിന്റെ ഓണ്ലൈലിലൂടെയുള്ള എല്ലാ വില്പനയിൽ നിന്നും ഒരു റിയാൽ വീതം ദുരിതാശ്വാസത്തിലേക്ക് പോകുമെന്ന് അറിയിച്ചു.
ഷുഗർ & സ്‌പൈസ് തങ്ങളുടെ ലാഭത്തിന്റെ ഒരു ശതമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് വെളിപ്പെടുത്തി.
വടക്കൻ സിറിയയിലെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തരമായി വിതരണം ചെയ്യുന്നതിനായി തങ്ങളുടെ മിഷന്റെ സ്റ്റോക്കിൽ നിന്ന് ഭക്ഷണപ്പൊതികളും മെയിന്റനൻസ് ടൂളുകളും ഉൾപ്പെടെയുള്ള ദുരിതാശ്വാസ സഹായത്തിന്റെ പാക്കേജ് അനുവദിച്ചതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 10000 മൊബൈൽ റിലീഫ് ഹോമുകൾ ഖത്തർ വിദേശ കാര്യ മന്ത്രാലയവും അനുവദിച്ചു.
ഖത്തർ ചാരിറ്റി വെബ്‌സൈറ്റിലൂടെ നിങ്ങൾക്കും ദുരിതാശ്വാസത്തിൽ പങ്കുചേരാവുന്നതാണ്: https://qch.qa/tsn
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക