December 28, 2021
December 28, 2021
സൻആ :യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ(33)യുടെ അപ്പീലിൽ അന്തിമവാദം പൂർത്തിയായി.തിങ്കളാഴാചയാണ് സനായിലെ കോടതിയിൽ അപ്പീലിലെ അവസാന സിറ്റിങ് പൂർത്തിയായത്.വിധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
2017ൽ യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടർന്ന് യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. യമൻ പൗരൻ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപ്പെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നൽകി മരണശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം.
വിചാരണക്കോടതി നൽകിയ മരണ ശിക്ഷ ശരിവെച്ചാൽ യമനിലെ പ്രസിഡന്‍റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കാനാണ് തീരുമാനം. എന്നാൽ അപ്പീൽ കോടതിയിലേതടക്കം വിസ്താര നടപടികളിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൗൺസിൽ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹർജി സുപ്രീംകൗൺസിൽ പരിഗണിക്കാറില്ല.
യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുമായി ചേർന്ന് ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയയും കൂട്ടുകാരിയും യമൻകാരിയുമായ ഹനാനും ചേർന്ന് തലാലിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ഹനാനും വിചാരണ നേരിടുന്നുണ്ട്.രണ്ടുപേരും ചേർന്ന് താലാലിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകൾ നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്.നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം തന്നെ ഭാര്യയാക്കി വെക്കാൻ ശ്രമിച്ചുവെന്നാണ് നിമിഷപ്രിയയുടെ വാദം.ക്രൂരമായ പീഡനങ്ങൾക്കിരയായ നിമിഷ ക്ലിനിക്കിൽ ജോലിചെയ്തിരുന്ന ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിതമായ അളവിൽ മരുന്ന് കുത്തിവെച്ച് തലാലിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.കേസിൽ അടുത്തമാസം മൂന്നിന് അന്തിമവിധിയുണ്ടാകും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക