August 05, 2023
August 05, 2023
ന്യൂസ്‌റൂം ബ്യൂറോ
അജ്‌മാൻ: സമുദ്രാതിർത്തി ലംഘിച്ചെന്ന കുറ്റത്തിന് ഇറാനിൽ അറസ്റ്റിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ എട്ട് പേരെ വിട്ടയച്ചു. എട്ട് മലയാളികളെയും രണ്ട് തമിഴ്നാട് സ്വദേശികളെയുമായിരുന്നു അറസ്റ്റ് ചെയ്തത്.
അജ്മാനിൽ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ഇവരെ 45 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് മോചിപ്പിച്ചത്. ഇനി ഒരു മലയാളിയും ഒരു തമിഴ്നാട്ടുകാരനും കൂടി പുറത്തിറങ്ങാനുണ്ട്.
ഇവരുടെ സ്പോൺസറും ജയിലിലാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സാജു ജോർജ്, ആരോഗ്യരാജ് വർഗീസ്, സ്റ്റാൻലി വാഷിങ്ടൺ, ഡിക്സൺ ലോറൻസ്, ഡെന്നിസൺ പൗലോസ്, പത്തനംതിട്ട അടൂർ സ്വദേശി അബ്ദുൾ റഹ്മാൻ എന്നിവരാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കൊല്ലം പരവൂർ സ്വദേശി ഹമീദ് ബദറുദ്ദീനാണ് ഇനി പുറത്തിറങ്ങാനുള്ളത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് മത്സ്യത്തൊഴിലാളികൾ ജയിൽ മോചിതരായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ബാക്കിയുള്ളവരും അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ജയിൽ മോചിതരായവർക്ക് ടെഹ്റാനിലെ ഇന്ത്യൻ എംബസി താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കേസ് നടപടികൾ മുഴുവനും അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ അജ്മാനിൽ മടങ്ങിയെത്തുമെന്നാണ് സൂചന. ജൂൺ 18നായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഉൾപ്പെടെ ഇറാൻ കസ്റ്റഡിയിൽ എടുത്തത്. ശക്തമായ കാറ്റിൽ ദിശമാറി അതിർത്തി കടന്നതാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm