February 18, 2024
February 18, 2024
ദോഹ: ഗസയിൽ യുദ്ധം തുടരാൻ ഒരു കാരണവുമില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു. ഇന്നലെ ജർമ്മനിയിൽ നടന്ന മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസ് 2024-ൽ "മിഡിൽ ഈസ്റ്റിലെ സുസ്ഥിരതയിലേക്കും സമാധാനത്തിലേക്കും: ഡീ-എസ്കലേഷൻ ചലഞ്ച്" എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുദ്ധം തുടരുന്നതിനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. ബന്ദികളെ സംബന്ധിച്ച് ചർച്ചകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യവും ഞങ്ങൾക്ക് അറിയാം. ഒരു മുൻവ്യവസ്ഥയും കൂടാതെ യുദ്ധം നിർത്തേണ്ടതുണ്ട്. യുദ്ധം നിർത്തുന്നത് ബന്ദികളെ തിരികെ കൊണ്ടുവരുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്," - പ്രധാനമന്ത്രി പറഞ്ഞു.
വെടിനിർത്തൽ കരാറിന് ബന്ദി ഇടപാട് നടത്തേണ്ടത് നിബന്ധനയായി മുന്നോട്ട് വെക്കുകയാണ്. അത് നിബന്ധന ആവരുത്. നിർഭാഗ്യവശാൽ, നിരവധി രാജ്യങ്ങൾ അത് ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഗസയെക്കുറിച്ചുള്ള ചർച്ചകളിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ ഞങ്ങൾ നല്ല പുരോഗതി കൈവരിച്ചിരുന്നു. ഇരു കക്ഷികളും തമ്മിൽ ഒരു ധാരണയിലെത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതീക്ഷിച്ചതുപോലെ പുരോഗതി ഉണ്ടായിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസയിലെ ഏതൊരു കരാറിലും രണ്ട് ഘടകങ്ങളാണുള്ളത്. ഒന്ന് ഗസയിലെ മാനുഷിക അവസ്ഥയെ അഭിസംബോധന ചെയ്യുക, മറ്റൊന്ന് ബന്ദികൾക്ക് പകരമായി മോചിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണം ചർച്ച ചെയ്യുക.
ഈ കരാറിൽ വലിയ തോതിലാണ് ഞങ്ങൾ ചർച്ചകൾ നടത്തുന്നത്. ചർച്ചകളുടെ മാനുഷിക ഭാഗത്ത് ചില ബുദ്ധിമുട്ടുകൾ ഇപ്പോഴും ഉണ്ട്. എന്നാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ചില നല്ല തീരുമാനം എടുക്കാൻ കഴിയുമെങ്കിൽ, ഉടൻ ചർച്ച വിജയം കാണുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ചർച്ചകൾ പ്രതീക്ഷ നൽകുന്നതല്ല. എന്നാൽ ഞങ്ങൾ എപ്പോഴും ശുഭാപ്തിവിശ്വാസത്തോടെ തുടരുമെന്നും ചർച്ചകൾ വിജയകരമാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നാലും റഫക്കുനേരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. വടക്കൻ ഗസയിൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഹമാസും വ്യക്തമാക്കിയിരുന്നു. റഫക്കുനേരെയുള്ള ആക്രമണം വൻ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ജി 7 (കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ) രാജ്യങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര സമ്മർദത്തെ തങ്ങൾ വകവെക്കുന്നില്ലെന്നും രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതായ റിപ്പോർട്ടുകൾ ശരിയല്ലെന്നും നെതന്യാഹു പറഞ്ഞു. റമദാൻ മാസത്തിലും ഗസയിൽ യുദ്ധം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് അറിയിച്ചു.
വെടിനിർത്തൽ കരാർ വൈകുന്നതിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെൽ അവീവിൽ പ്രകടനം നടത്തുന്നത്. യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ സ്വന്തം രാഷ്ട്രീയ താൽപര്യം മാത്രമാണ് നെതന്യാഹുവിന് പ്രധാനമെന്നും അവർ കുറ്റപ്പെടുത്തി. തൊഴിലാളി സംഘടനകളെ അണിനിരത്തി ബന്ദിമോചനത്തിനായി അനിശ്ചിതകാല പണിമുടക്ക് സമരം പ്രഖ്യാപിക്കുമെന്നും ബന്ദികളുടെ ബന്ധുക്കൾ മുന്നറിയിപ്പ് നൽകി. റമദാനിൽ ഫലസ്തീനികളെ ഇസ്രായേൽ പ്രദേശങ്ങളിൽ അനുവദിക്കരുതെന്ന് മന്ത്രി ബെൻഗവിറും ആവശ്യപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F