March 02, 2024
March 02, 2024
ദോഹ: ഗസയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ഖത്തറിന്റെ മധ്യസ്ഥതയിൽ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ പറഞ്ഞു. മൂന്നാമത് അന്റാലിയ നയതന്ത്ര ഫോറത്തിന്റെ ഭാഗമായി തുർക്കി വിദേശകാര്യ ഉപമന്ത്രി ഇക്രെം സെറിം, ആഭ്യന്തര സഹമന്ത്രി മുനീർ കരലോഗ്ലു എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗസയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ, മേഖലയിലെ മാനുഷിക സാഹചര്യങ്ങൾ, ദുരിതാശ്വാസ സഹായമെത്തിക്കുന്നതിലെ ഖത്തർ-തുർക്കി സഹകരണം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഉപരോധം, ബോംബാക്രമണം എന്നിവ കാരണം വടക്കൻ ഗസ കടുത്ത ക്ഷാമത്തിന്റെ വക്കിലാണെന്നും അവർ ചൂണ്ടിക്കാട്ടി. ഗസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പങ്കാളികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും റമദാന് മുമ്പ് യുദ്ധം അവസാനിപ്പിക്കുന്നതിന് കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ലുൽവ പറഞ്ഞു.
തുർക്കിയുമായി സഹകരിച്ച് വികസനം, മാനുഷിക സഹായം എന്നീ മേഖലകളിൽ ഖത്തറിന്റെ സഹകരണം തുടരാനുള്ള രാജ്യത്തിന്റെ ആഗ്രഹവും ലുൽവ അൽ ഖാതർ ചർച്ചക്കിടെ വ്യക്തമാക്കി.
അതേസമയം, ഗസയിലെ ഇസ്രായേൽ ആക്രമണത്തിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇവരെ പരിപാലിക്കാനായി ചുമതലപ്പെടുത്തിയ ഹമാസ് പോരാളികളും കൊല്ലപ്പെട്ടു. അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തങ്ങളുടെ പ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ അന്വേഷണങ്ങൾക്ക് ശേഷമാണ് കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതെന്നും അബൂഉബൈദ അറിയിച്ചു.
'ഗസ മുനമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ നടപടികളിൽ കൊല്ലപ്പെട്ട തടവുകാരുടെ എണ്ണം ഇതോടെ 70 കവിഞ്ഞു. ബന്ദികളുടെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉത്തരവാദിത്ത്വമുണ്ട്. എന്നാൽ ഇസ്രായേൽ നേതൃത്വം ബോധപൂർവം അവരെ കൊല്ലുകയാണ് ചെയ്യുന്നത്’ -ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ചൈം ഗെർഷോൺ പെരി (79), യോറം ഇറ്റാക് മെറ്റ്‌സ്‌ഗർ (80), അമിറാം ഇസ്രായേൽ കൂപ്പർ (85) എന്നിവരുടെ പേരുവിവരങ്ങൾ ഹമാസ് പുറത്തുവിട്ടു. ബാക്കിയുള്ള നാലുപേരുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തും. ഒക്‌ടോബർ ഏഴിന് കിബ്ബട്ട്‌സ് നിർ ഓസിൽ നിന്നാണ് ഇവരെ ഹമാസ് ബന്ദികളാക്കിയത്. അതേസമയം, ഇവർ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
നീചമായ കൂട്ടക്കൊലയാണ് ഇസ്രായേൽ നടത്തിയതെന്ന് ഫലസ്തീൻ അതോറിറ്റിയും കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ ക്രൂരമായ യുദ്ധക്കുറ്റമാണിതെന്നും സ്വന്തം ജനതയെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുത്ത് ഇനി ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്നും ഹമാസ് വ്യക്തമാക്കി.
ഗസയിലെ ബന്ദികളുടെ ജീവനെക്കുറിച്ച് നെതന്യാഹുവിന് ആശങ്കയില്ല എന്നതിന്റെ തെളിവാണ് ഇസ്രായേൽ ആക്രമണത്തിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ട സംഭവമെന്നും മുതിർന്ന ഹമാസ് നേതാവ് മുഹമ്മദ് നസൽ അൽ ജസീറയോട് പറഞ്ഞു.
'ഗസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നില്ല. ബന്ദി കൈമാറ്റ, വെടിനിർത്തൽ കരാർ എപ്പോൾ നിലവിൽ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല’ -നസൽ പറഞ്ഞു.
ഗസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിലും പ്രതിഷേധം ശക്തമാണ്. ആക്രമണത്തിൽ 112 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ കൂട്ടക്കൊലക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
എന്നാൽ, ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സേനയെ കുറ്റപ്പെടുത്തി യു.എൻ സുരക്ഷാ കൗൺസിലിൽ അൽജീരിയ കൊണ്ടുവന്ന പ്രസ്താവന യുഎസ് തടഞ്ഞു. 15 അംഗ കൗൺസിലിലെ 14 അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചപ്പോൾ ആക്രമണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F