April 02, 2024
April 02, 2024
അബുദാബി: യു.എ.ഇയിൽ പ്രതിരോധ വാക്‌സിൻ എടുക്കാൻ നിർദേശം. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി ചുമയും തുമ്മലും അടക്കമുള്ള 'സീസണൽ ഇൻഫ്ലുവൻസ' ജനങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിലാണ് നടപടി. ശ്വാസകോശത്തെ ബാധിക്കുന്ന കാലാവസ്ഥ രോഗങ്ങളെ നിയന്ത്രിക്കാൻ പ്രതിരോധ കുത്തിവയ്പാണ് പരിഹാര മാർഗമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ സാംക്രമിക രോഗ വകുപ്പ് മേധാവി ഡോ. ഫരീദ അൽ ഹൂസുനി അറിയിച്ചു.
പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ബോധവൽക്കരണ ക്യാംപെയിനും തുടങ്ങിയിട്ടുണ്ട്. 'ഇൻഫെക്‌ഷൻ തടയുക 'എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ ആരംഭിച്ചത്. കുത്തിവയ്പിന് വിധേയനായ ഒരാളുടെ ശരീരം 14 ദിവസത്തിനുള്ളിൽ രോഗ പ്രതിരോധത്തിനു സജ്ജമാകും. ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസുകളെ കുത്തിവയ്പിലൂടെ ചെറുക്കാമെന്നും ഡോ. ഫരീദ പറഞ്ഞു. കുത്തിവയ്പിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാം. കുത്തിവയ്പിനെ തുടർന്നുണ്ടാകുന്ന ശരീര വേദന, നേരിയ പനി തുടങ്ങിയ പാർശ്വഫലങ്ങൾ പേടിക്കേണ്ടതില്ലെന്നും രോഗം വരുന്നതിന്റെ അത്ര പ്രയാസം ഇതിനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ സൗജന്യമാണ്. ആരോഗ്യമേഖലയിലെ ജീവനക്കാർ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, സ്കൂൾ വിദ്യാർഥികൾ (15-18 വയസ്സ് വരെ പ്രായമുള്ളവർ), ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് പുറമെ ഹജ്, ഉംറ തീർഥാടകർക്കും സൗജന്യമായി വാക്സിൻ എടുക്കാം.
ഇൻഫ്ലുവൻസയിൽ പനി, ശരീര വേദന എന്നിവയ്ക്കു പുറമേ തൊണ്ടയെയും നാസഗ്രന്ഥിയെയും ബാധിക്കുന്നതിനാൽ രുചിയും മണവും താൽക്കാലികമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗത്തെയാണ് സീസണൽ ഇൻഫ്ലുവൻസമൂലമുള്ള വൈറൽ അണുബാധ ആദ്യം ഉണ്ടാവുക. അണുബാധ പടരുമ്പോൾ ആരോഗ്യസ്ഥിതി ചിലപ്പോൾ വഷളാകാനും സാധ്യതയുണ്ട്. ഇതു കടുത്ത ന്യൂമോണിയയിലേക്കും ബ്രോങ്കൈറ്റസിലേക്കും നയിക്കും. രക്തത്തിലെ വിഷബാധയുണ്ടായാൽ അവയവങ്ങളുടെ പ്രവർത്തനം നിശ്ചലമാക്കുന്ന ഗുരുതരാവസ്ഥയിലേക്കും നയിച്ചേക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F