February 04, 2024
February 04, 2024
ദോഹ: ഖത്തറിലെ റീസൈക്ലിംഗ് ഫാക്ടറികൾക്ക് റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ സൗജന്യമായി നൽകാൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ (എം.ഒ.എം) വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് ട്രീറ്റ്‌മെൻ്റ് വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ഹസൻ അൽ നാസർ അറിയിച്ചു. ഖത്തർ നാഷണൽ വിഷൻ 2030 ൻ്റെ ഭാഗമായി രാജ്യത്ത് റീസൈക്ലിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും, കാർബൺ ഫൂട്ട്പ്രിന്റുകൾ കുറയ്ക്കുന്നതിനും, സുസ്ഥിരതയും സമ്പദ്‌വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. അടുത്തിടെ ഖത്തർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പാലിറ്റി നടത്തുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ പ്രതിദിനം 2,300 ടൺ മാലിന്യമാണ് സംസ്‌കരിക്കുന്നത്. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ വേർതിരിക്കുന്നുണ്ട്. അൽ അഫ്ജയിൽ പ്രവർത്തിക്കുന്ന റീസൈക്ലിംഗ് ഫാക്ടറികളിലേക്ക് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നൽകും. ബാക്കിയുള്ളവ വളമായും ഹരിത ഊർജ്ജമായും (വൈദ്യുതി) മാറ്റുന്നു," അൽ നാസർ പറഞ്ഞു.
"ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുകയാണ്. ഇത് പോലെ മാലിന്യങ്ങൾ തരം തിരിക്കുന്നതിന് നിരവധി മാലിന്യ കൈമാറ്റ സ്റ്റേഷനുകൾ സ്ഥാപിക്കുക തുടങ്ങിയ നിരവധി സംരംഭങ്ങൾ നിലവിൽ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.," അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി മിസയിദ് ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ അജ്ഫ ഫാക്ടറി റീസൈക്ലിംഗ് കേന്ദ്രമായി വികസിപ്പിക്കുകയാണ്. അൽ അഫ്ജ പ്രദേശത്ത് ഒരു ഡസനിലധികം റീസൈക്ലിംഗ് ഫാക്ടറികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഏഴ് ഫാക്ടറികൾ കൂടി ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 12 ഫാക്ടറികൾ നിലവിൽ നിർമ്മാണത്തിലാണ്.
അൽ അഫ്ജയിൽ 252 പ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്, അതിൽ 53 പ്ലോട്ടുകൾ റീസൈക്ലിംഗ് ഫാക്ടറികൾക്കാണ്. എണ്ണ, മെഡിക്കൽ മാലിന്യങ്ങൾ, മരം, മെറ്റൽ, ഇലക്ട്രോണിക് വസ്തുക്കൾ, പ്ലാസ്റ്റിക്, ടയറുകൾ, ബാറ്ററികൾ എന്നിവയുടെ മാലിന്യങ്ങൾ വേർതിരിച്ച് പുനരുപയോഗം ചെയ്യുക എന്നതാണ് അൽ അഫ്ജയിൽ നടപ്പിലാക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F