February 15, 2024
February 15, 2024
ദുബായ്: ദുബായിൽ സ്വദേശിവത്കരണത്തിൽ (നാഫിസ് പദ്ധതി) കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജർക്ക് ദുബായ് കോടതി ലക്ഷം ദിർഹം പിഴ ചുമത്തി. രണ്ട് ഇമറാത്തി വനിതകളെ താൽകാലികമായി നിയമിച്ച പെർമിറ്റുകൾ കാണിച്ച് സ്വദേശിവത്കരണ നിയമം പാലിച്ചതായി സ്ഥാപിച്ചെന്നാണ് ഇയാൾക്കെതിരെ പ്രോസിക്യൂഷന്റെ ആരോപണം. നാലുമാസമാണ് സ്വദേശി വനിതകൾ സ്ഥാപനത്തിൽ ജോലി ചെയ്തത്. സർക്കാറിന്റെ പ്രതിമാസ ആനുകൂല്യം 5,000 ദിർഹം നേടുകയെന്നതായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷൻ കണ്ടെത്തി.
കോടതിക്ക് കൈമാറിയ കേസിലാണ് കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. നിയമം ലംഘിച്ച മാനേജർ ഒരു ലക്ഷം ദിർഹം പിഴ അടക്കുകയും അനധികൃതമായി സർക്കാർ ആനുകൂല്യം കൈപ്പറ്റിയ ഇമറാത്തി വനിതകൾ 20,000 ദിർഹം തിരികെ നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
അടുത്തിടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നടത്തിയ പരിശോധനയിൽ 2022 മുതൽ 1077 കമ്പനികൾ സ്വദേശിവത്കരണത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിരുന്നു. കമ്പനികൾ നിയമിച്ച 1818 സ്വദേശികൾ നിയമലംഘനം നടത്തിയതായും പരിശോധനയിൽ വ്യക്തമായിരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുന്നത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് ഈ കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. വ്യാജ സ്വദേശിവത്കരണം ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ അറിയിക്കണമെന്ന് മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F