August 19, 2023
August 19, 2023
ദോഹ / തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ നാട്ടിലെത്തിക്കാൻ സമ്മർദം കൂടുന്നു.5 വർഷമായി ഖത്തറിലുള്ള ഇയാളെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാൻ കഴിയാത്തത് പോലീസിന്റെ പിടിപ്പുകേടായാണ് രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപെടെ ആരോപിക്കുന്നത്.
ഖത്തറിൽ സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട് യാത്രാ വിലക്കുള്ളതിനാലാണ് ഇയാളെ ഇന്ത്യയിൽ എത്തിക്കാൻ കഴിയാത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഓച്ചിറ സ്വദേശിയായ അബ്ദുൽ സത്താറിനെ നാട്ടിലെത്തിക്കാൻ എംബസി മുഖേന നടപടികൾ ആരംഭിച്ചതായും പൊലീസ് പറയുന്നു.
ഇതിനിടെ, സത്താറിന്റെ പാസ്പോർട്ട് പുതുക്കാൻ പൊലീസ് സഹായം ലഭിച്ചു എന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. 2021 ൽ കായംകുളം പൊലീസിനാണ് പാസ്പോർട്ട് പുതുക്കാൻ സത്താർ അപേക്ഷ നൽകിയത്.
എംബസി വഴിയാണ് അപേക്ഷ നൽകിയത്. പിന്നാലെ 2031 വരെ സത്താറിന് പാസ്പോർട്ട് പുതുക്കി ലഭിക്കുകയും ചെയ്തു. പൊലീസ് സത്താറിന് അനുകൂലമായി റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സത്താറിനെ നാട്ടിലെത്തിക്കാൻ തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടപടി തുടങ്ങിയപ്പോഴാണ് അട്ടിമറി പുറത്തായത്. ഇതേക്കുറിച്ച് ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മടവൂർ പടിഞ്ഞാറ്റേല ആശ നിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെ 2.30നാണ് മടവൂർ ജങ്ഷനിലെ സ്വന്തം സ്ഥാപനമായ മെട്രാസ് റെക്കോഡിങ് സ്റ്റുഡിയോയിലിരിക്കെ വെട്ടിക്കൊന്നത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് (50) തോളിനും കൈക്കും വെട്ടേറ്റിരുന്നു.
10 വർഷത്തോളം നാട്ടിൽ സ്വകാര്യ ചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചിരുന്നു. പത്തു മാസം ഖത്തറിലെ 'വോയിസ് ഓഫ് കേരള'യിൽ ജോലി ചെയ്തിരുന്നു.ഇതിനിടെയാണ് സത്താറിന്റെ ഭാര്യയുമായി രാജേഷ് അടുപ്പത്തിലാവുന്നത്. അടുപ്പം പുറത്തായതോടെ രാജേഷിനെ നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. 2017 മെയിൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷം റെക്കോഡിങ് സ്റ്റുഡിയോ ആരംഭിക്കുകയും നാടൻപാട്ട് സംഘത്തിൽ ചേരുകയും ചെയ്തിരുന്നു. ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്.സത്താറാണ് തന്റെ ജിംനേഷ്യത്തിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് സാലിഹിനെ നാട്ടിലേക്കയച്ച് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നീചമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.കേസിൽ മുഹമ്മദ് സാലിഹ്,അപ്പുണ്ണി എന്നിവർക്ക് തിരുവനന്തപുരം അഡീഷണൽ കോടതി കഴിഞ്ഞ ദിവസം ജീവപറയന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.നീചമായ കൃത്യമാണ് പ്രതികൾ ചെയ്തതെന്നും വധശിക്ഷക്ക് മാർഗരേഖ കൊണ്ടുവന്നത് കാരണമാണ് വധശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതിനും കോടതി പരാമർശിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R