April 11, 2024
April 11, 2024
ഗസ:'എന്റെ മക്കളുടെ രക്തത്തിന് ഗസയിലെ മറ്റു രക്തസാക്ഷികളേക്കാള്‍ കൂടിയ വിലയൊന്നുമില്ല. കാരണം അവരോരോരുത്തരും എന്റെ മക്കള്‍ തന്നെയാണ്. ജറുസലേമിന്റെയും അല്‍ അഖ്സയുടെയും വിമോചന ലക്ഷ്യത്തില്‍ ഞങ്ങള്‍ അടിയുറച്ചു നില്‍ക്കുക തന്നെ ചെയ്യും' - ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ട ശേഷമുള്ള ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ പ്രതികരണം ലോകം ഏറ്റെടുക്കുന്നു. സംഘര്‍ഷ ഭൂമിയില്‍ നിന്ന് മാറി മറ്റൊരു രാജ്യത്ത് അഭയം തേടാന്‍ എല്ലാ അവസരവുമുണ്ടായിട്ടും കുടുംബത്തെ ഫലസ്തീന്‍ ജനതയ്ക്കൊപ്പം യുദ്ധഭൂമിയില്‍ നിലനിര്‍ത്തിയ ഹനിയ്യയുടെ വാക്കുകള്‍ സ്ഥൈര്യത്തിന്റെയും ലക്ഷ്യബോധമുള്ള നേതാവിന്റെയും മനഃസാന്നിധ്യത്തില്‍ നിന്നുള്ളതാണെന്ന് അറബ് ലോകം വിലയിരുത്തി.
ഗസ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി മേഖലയില്‍ പെരുന്നാള്‍ ദിനത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും വധിക്കപ്പെട്ടത്. മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മായില്‍ ഹനിയ്യ അല്‍ ജസീറയോട് സ്ഥിരീകരിച്ചു.
ഈദ് ദിനത്തില്‍ വടക്കന്‍ ഗസയിലെ ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. 'രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങള്‍ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങള്‍ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നല്‍കും' ഹനിയ്യ പറഞ്ഞു. മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്നും ഹനിയ്യ പ്രതികരിച്ചു.
ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഈദ് ദിനത്തില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ പൈശാചികതയെന്ന് വിശേഷിപ്പിച്ച ഹനിയ്യ, ബന്ധുക്കളെയും വീടുകളെയും ലക്ഷ്യംവെച്ചാലും പലസ്തീന്‍ നേതാക്കള്‍ പോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും പറഞ്ഞു.
അമേരിക്കന്‍ രഹാസ്യാന്വേഷ ഏജന്‍സിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തില്‍ കെയ്‌റോയില്‍ ചര്‍ച്ച തുടരുന്നതിനിടൊണ് ആക്രമണം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സമാധാന കരാറിന് ഹമാസ് മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദേശം മാറില്ലെന്ന് ഹനിയ്യ പറഞ്ഞു. 900 പലസ്തീനികളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് പറയുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F