December 12, 2023
December 12, 2023
ദോഹ: ഖത്തറിന്റെ വിദേശകാര്യ അജണ്ടയിൽ ഫലസ്തീൻ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നതെന്നും, അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ഫലസ്തീന്റെ വികസനത്തിനുള്ള ഖത്തറിന്റെ സംഭാവനകൾ തിരിച്ചൊന്നും പ്രതീക്ഷിച്ചല്ലെന്നും, മറിച്ച് ഫലസ്തീനിലെ ജനങ്ങളോടുള്ള കടമയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൾ അസീസ് അൽ ഖുലൈഫി പറഞ്ഞു. ദോഹ ഫോറത്തിൽ “ഫലസ്തീൻ ഒരു ആഗോള പ്രതിസന്ധിയായി മാറിയിരിക്കുന്നു: അതിന് ആഗോള പരിഹാരമുണ്ടോ?” എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീന് മാനുഷിക സഹായം നൽകുന്നതിലും ഗസയിലെ ജനങ്ങളെ സഹായിക്കുന്നതിലും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ഖത്തർ ആദ്യ ദിവസം മുതൽ തന്നെ വളരെ സുതാര്യമായിരുന്നു. രാജ്യത്തെ അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഒരിക്കലും ഫലസ്തീനെ സഹായിക്കുന്നതിൽ നിന്ന് തടയില്ല; അൽ ഖുലൈഫി വ്യക്തമാക്കി.
“ഞങ്ങൾ ചെയ്തതെല്ലാം യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി നേരിട്ട് ഏകോപിപ്പിച്ചാണ്. ഗസയിലെ ജനങ്ങൾക്കായി ഞങ്ങൾ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിലെല്ലാം ഞങ്ങൾ അഭിമാനിക്കുന്നു. തെറ്റായതും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങൾ കേൾക്കുന്നതിൽ നിന്ന് ഞങ്ങൾ പ്രതിരോധിക്കുകയാണ്. ഞങ്ങൾ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അർപ്പണബോധമുള്ളവരുമാണ്. ഖത്തർ പ്രവർത്തനത്തിലൂടെയാണ് സംസാരിക്കുന്നതെന്ന് ഞങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടോ രാഷ്ട്രീയ അഭിപ്രായമോ പ്രസ്താവിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഫലപ്രദമായ പങ്ക് വഹിച്ചുകൊണ്ടാണ് ഞങ്ങൾ അടുത്ത ഘട്ടം സ്വീകരിച്ചത്, അൽ ഖുലൈഫി കൂട്ടിച്ചേർത്തു.
സി.യെൻ.യെൻ മാനേജിംഗ് എഡിറ്ററും കണക്റ്റ് ദ വേൾഡിന്റെ ആങ്കറുമായ ബെക്കി ആൻഡേഴ്സണായിരുന്നു ചർച്ചയുടെ അവതാരകൻ. യുകെയിലെ പലസ്തീൻ മിഷൻ അംബാസഡർ ഹുസാം സോംലോട്ട്, യുഎസ്/മിഡിൽ ഈസ്റ്റ് പ്രോജക്ട് പ്രസിഡന്റ് ഡാനിയൽ ലെവി, ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ ഡോ. കംഫർട്ട് ഇറോ, സെന്റർ ഫോർ ചൈന ആൻഡ് ഗ്ലോബലൈസേഷന്റെ (CCG) സ്ഥാപകനും പ്രസിഡന്റും സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈനയുടെ മുൻ കൗൺസിലറുമായ ഡോ. ഹുയ്യോ വാങ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഗസയിലെ നിലവിലെ പ്രതിസന്ധി അവസാനിച്ചതിന് ശേഷം, “പിറ്റേന്ന്” എന്നതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നത് തെറ്റാണെന്നും, ചർച്ചയുടെ ശ്രദ്ധ ഇന്നത്തേതായിരിക്കണമെന്നും അംബാസഡർ സോംലോട്ട് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും, സമഗ്രവും ശാശ്വതവുമായ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്നും, അംബാസഡർ സോംലോട്ട് ഫോറത്തിൽ ആവർത്തിച്ച് പറഞ്ഞു.
അതേസമയം, ലോക നേതാക്കളും നയതന്ത്ര വിദഗ്ധരും പങ്കെടുത്ത 21ാമത് ദോഹ ഫോറം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ നിലവിലെ ലോക സമൂഹം അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളെയും പ്രതിപാദിച്ചാണ് ഫോറത്തിന് കൊടിയിറങ്ങിയത്. സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളിലും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സൈബര്‍ സെക്യൂരിറ്റി, ഡേറ്റ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതിക മേഖലയിലും ചർച്ചകൾ നടത്തിയാണ് ഫോറം സമാപിച്ചത്. ഫോറത്തിൽ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഓവർ വ്യൂ 2024ന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F