Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പിന് നാളെ തുടക്കം,  വിശദവിവരങ്ങൾ ഇങ്ങനെ 

January 11, 2024

news_malayalam_afc_asian_cup_updates

January 11, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിന്റെ കിക്ക്‌-ഓഫിന് ഇനി മണിക്കൂറുകൾ മാത്രം. ടൂര്‍ണമെന്റിനുള്ള ഏകദേശം 1 ദശലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചു. നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. തുടർന്ന് വൈകിട്ട് 7 മണി മുതൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തർ ലെബനനെ നേരിടും. മത്സരത്തിന് അഞ്ച് മണിക്കൂർ മുമ്പ് തന്നെ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറക്കുമെന്നും സംഘാടകർ അറിയിച്ചു. ആരാധകരോട് നേരത്തെ സ്‌റ്റേഡിയത്തില്‍ എത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രത്യേക സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

നാളെ (ജനുവരി 12) ആരംഭിക്കുന്ന ടൂര്‍ണമെന്റിൽ സഹായങ്ങൾക്കായി 107 രാജ്യങ്ങളില്‍ നിന്നായി 6,000 വോളന്റിയര്‍മാർ പ്രവര്‍ത്തിക്കുമെന്നും എഎഫ്സിയുടെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റബീയ അല്‍ കുവാരി പറഞ്ഞു. 

സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കായി ലൈവ് ഷോകള്‍, ഗെയിമിംഗ് ഏരിയകള്‍, ഭക്ഷണ- പാനീയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫാന്‍ സോണ്‍ സജ്ജീകരിക്കും. ടൂര്‍ണമെന്റിന്റെ ഭാഗ്യ ചിഹ്നങ്ങളായ സബൂഗ്, ടിംബികി, ഫ്രെഹ, സ്‌ക്രിതി, ട്രാനെഹ് എന്നിവരുമായി സംവദിക്കാനുള്ള അവസരവുമൊരുക്കും. വേദിയിലുടനീളം സഹായങ്ങള്‍ക്കായി വോളണ്ടിയര്‍മാരും ജീവനക്കാരുമുണ്ടാകും. ടൂര്‍ണമെന്റിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നിരോധിത വസ്തുക്കളുമായി പ്രവേശനം അനുവദിക്കില്ലെന്നും എഎഫ്‌സി അധികൃതര്‍ വ്യക്തമാക്കി.

ടൂര്‍ണമെന്റിന്റെ കാലയളവില്‍ (ജനുവരി 12- ഫെബ്രുവരി 10) ദോഹ മെട്രോയുടെ മൂന്ന് ലൈനുകളിലും ട്രെയിനുകള്‍ക്കിടയിലെ ഇടവേള (ഹെഡ്‌വേ) മൂന്ന് മിനിറ്റായി കുറയ്ക്കും. അതേസമയം, ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല. സര്‍വീസുകള്‍ സാധാരണ ടൈംടേബിള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് ദിവസമായ നാളെ ( ജനുവരി 12) ഉച്ചയ്ക്ക് 2 മണിക്ക് പകരം 12 മണി മുതല്‍ ദോഹ മെട്രോയുടെ സര്‍വീസുകള്‍ ആരംഭിക്കും. തുടര്‍ന്ന് മത്സരങ്ങള്‍ നടക്കുന്ന വെള്ളിയാഴ്ചകളില്‍ ( ജനുവരി 19, ഫെബ്രുവരി 2) ഉച്ചയ്ക്ക് 2 മണിക്ക് പകരം രാവിലെ 10 മണി മുതലും മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. ട്രെയിനുകളുടെ സമയക്രമം ഉള്‍പ്പെടെയുള്ള കൂടുതല്‍ സേവനങ്ങള്‍ക്കായി 'സ്റ്റേഡിയം ബൈ മെട്രോ' എന്ന പേരില്‍ ഡിജിറ്റല്‍ ഗൈഡും ഖത്തര്‍ റെയില്‍ വികസിപ്പിച്ചിട്ടുണ്ട്. ആരാധകര്‍ക്കായി എല്ലാ സ്റ്റേഷനുകളിലും സൗജന്യ വൈഫൈയും ലഭ്യമാക്കും. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശീലനം ലഭിച്ച ജീവനക്കാരെയും നിയോഗിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം, ഏഷ്യൻ കപ്പിന്റെ ഭാഗമായി കത്താറയിലും മുഷരിബിലും ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ വിവിധ ആഘോഷ പരിപാടികൾ നടക്കും. കത്താറയിലെ വിവിധ സ്ഥലങ്ങളിൽ വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെയാണ് പരിപാടികൾ നടക്കുക. കലാപ്രകടനങ്ങൾ, സംവേദനാത്മക അനുഭവങ്ങൾ, ആകർഷകമായ ഇവന്റുകൾ എന്നിങ്ങനെയുള്ള നിരവധി പരിപാടികൾ ഉണ്ടായിരിക്കും. എ.എഫ്.സി മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളുടെ പ്രദർശനവും കത്താറയിൽ ഒരുക്കിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News