May 14, 2022
May 14, 2022
ദുബായ് : 2010 ൽ അബുദാബിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയമ്മ പാറമ്മല്‍ കുറുപ്പന്‍ തൊടികയില്‍ ഹാരിസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫിന് ഹാരിസിന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് ആരോപണം.
നിലമ്പൂർ കൊലപാതക കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്ന സംശയം ശരിവെക്കുന്നതാണെന്ന് ഹാരിസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
ഒരാഴ്ചക്കകം നാട്ടിലെത്തുമെന്ന് അറിയിച്ച ശേഷം 2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസിനെ അബൂദബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് വൈകീട്ട് വരെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഫ്ലാറ്റില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ ഹാരിസ് മരിച്ച വിവരം പുലര്‍ച്ചെ മൂന്ന് മണിക്കാണ് അബൂദബിയില്‍നിന്നും സുഹൃത്തിനെ അറിയിച്ചത്. അബൂദബി പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് ഈസ്റ്റ് മലയമ്മ ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു.
നാട്ടില്‍ ബസ് ജീവനക്കാരനായിരുന്ന ഹാരിസ് 2017ല്‍ ഭാര്യയെ അബൂദബിയില്‍ നിര്‍ത്തി നാട്ടിലേക്ക് വന്നിരുന്നു. ഷൈബിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു ഹാരിസ്. ഷൈബിനുമായി ഉണ്ടായ തര്‍ക്കവും മറ്റും ഹാരിസിനെ വക വരുത്താന്‍ കാരണമായിട്ടുണ്ടാകാം എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതിനിടയില്‍ ഷൈബിന്‍ ദുബൈയില്‍ ജയിലിലാവുകയും ചെയ്തു. ശേഷം അബൂദബിയിലെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കിയില്ല എന്ന പേരില്‍ ഈസ്റ്റ് മലയമ്മയിലെ വീടിന് മുന്നിൽ പന്തല്‍ കെട്ടി സമരം ചെയ്യാനുള്ള ശ്രമം നടന്നെങ്കിലും ബന്ധുക്കളും കുന്ദമംഗലം പൊലീസും ഇടപെട്ട് ഒഴിവാക്കി. ഈയിടെ നിലമ്പൂരിൽ പിടിയിലായ ഷൈബിന്റെ സുഹൃത്തുക്കള്‍ അന്നത്തെ സമരത്തിന് എത്തിയിരുന്നു എന്നാണ് വിവരം.
എല്ലാ മാസവും അബൂദബിയില്‍നിന്നു നാട്ടിലെത്താറുണ്ടായിരുന്ന ഹാരിസിന്റെ മരണത്തില്‍ സംശയമുണ്ടായ കുടുംബം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിലുള്ള വിയോജിപ്പും കുടുംബത്തിന് നേരെ ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് പരാതിയുമായി മുന്നോട്ടു പോകാതിരുന്നതെന്ന് സുഹൃത്ത് പറഞ്ഞു.
ഹാരിസിന്റെ മരണശേഷവും അയാളുമായി ബന്ധമുള്ളവര്‍ക്ക് നേരെ ക്വട്ടേഷന്‍ ആക്രമണം നടന്നിരുന്നു. കൈമുറിച്ചു ആത്മഹത്യ ചെയ്ത ഹാരിസിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയില്‍ ഒട്ടിച്ച ചാര്‍ട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിലൊരാള്‍ ഹാരിസാണ്. ദുരൂഹ സാഹചര്യത്തില്‍ നടന്ന മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക