November 23, 2022
November 23, 2022
അൻവർ പാലേരി / ദോഹ
ദോഹ : "നിങ്ങൾ ആസ്വദിച്ചു കളിക്കുക,നിങ്ങൾ സമ്മർദത്തിലാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.നിങ്ങൾ ഒരു വിജയം കൊണ്ടുവരുമെന്നോ സമനിലയിൽ എത്തുമെന്നോ ഇവിടെയാരും പ്രതീക്ഷിക്കുന്നില്ല.ലോകകപ്പ് നിങ്ങൾ നന്നായി ആസ്വദിക്കുക.."-ലോകകപ്പിനായി ദോഹയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സൗദി ടീമിനെ സന്ദർശിച്ച പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞ വാക്കുകളാണിത്.
(ഇതുകൂടി വായിക്കുക : നമ്മൾ കപ്പുയർത്തുമെന്നോ സമനിലയിലെത്തുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല)
ഭരണാധികാരിയുടെ വാക്കുകൾ താരങ്ങൾക്ക് നൽകിയ ആത്മവിശ്വാസവും കരുത്തും എത്രത്തോളമായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ചൊവ്വാഴ്ച ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ 'ഗ്രീൻ ഫാൽക്കൺ' നടത്തിയ പ്രകടനം.അർജന്റീനിയൻ ആരാധകർ 'നീലക്കട'ലാക്കിയ സ്റ്റേഡിയത്തിൽ ലോക ഫുട്‍ബോളിലെ കരുത്തൻമാർക്ക് മുന്നിൽ ഒട്ടും മാനസിക സമ്മർദമില്ലാതെയുള്ള പ്രകടനം.കളിയിലെ തന്ത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും രണ്ടു ഗോളുകൾ വലയിലാക്കിയ ശേഷം പ്രതിരോധത്തിൽ മാത്രം ഊന്നിയും ലയണൽ മെസി നയിച്ച അർജന്റീനയെ കീഴടക്കുന്ന ചരിത്ര നിമിഷങ്ങൾക്കാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഫുട്‌ബോൾ ഉള്ളിടത്തോളംകാലം ഓർത്തുവച്ച് ഓമനിക്കാൻ എൺപതിനായിരംപേർ നിറഞ്ഞ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ കാലുകളാൽ എഴുതിച്ചേർത്ത ഈ ചരിത്ര നിമിഷം സൗദി അറേബ്യക്ക് മുതൽകൂട്ടാവുമെന്ന് ഉറപ്പ്.
അതേസമയം,36 കളിയിൽ തോൽക്കാതെയുള്ള അർജന്റീനയുടെ മുന്നേറ്റത്തിനാണ് ദോഹയിൽ അവസാനമായത്. ഇറ്റലിയുടെ പേരിലുള്ള 37 കളിയുടെ അപരാജിത റെക്കോഡാണ് സൗദിയുടെ മിന്നും പ്രകടനത്തിന് മുന്നിൽ അർജന്റീനക്ക് നഷ്‌ടമായത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക