June 26, 2023
June 26, 2023
ന്യൂസ്‌റൂം ബ്യുറോ
ഷാർജ : ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള സ്വർണക്കടത്തിന് തൊഴിലന്വേഷകരായ മലയാളികളെ ഇരകളാക്കുന്നതായി റിപ്പോർട്ട്.വിവിധ കമ്പനികളിൽ ജോലിയും ടിക്കറ്റും ഉൾപെടെ വാഗ്ദാനം ചെയ്താണ് നിരപരാധികളെ കരിയർമാരാകാൻ നിർബന്ധിക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.ഐസ്ക്രീം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്വർണ കള്ളക്കടത്തിന് 'കാരിയറാ'ക്കാൻ വേണ്ടി കൊണ്ടുവന്ന 30ലേറെ മലയാളി യുവാക്കൾ ഷാർജയിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം വർക്കല സ്വദേശികളാണ് ദുരിതം നേരിടുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഷാർജ റോളയിലെ പഴയൊരു കെട്ടിടത്തിലെ കുടുസുമുറിയിൽ ഭക്ഷണമോ, എയർ കണ്ടീഷണറോ ഇല്ലാതെ ഇത്രയും പേർ തിങ്ങി ഞെരുങ്ങി കഴിയുകയാണെന്നും ഇവരെ കൊണ്ടുവന്ന സ്വർണ കള്ളക്കടത്തു സംഘാംഗമെന്ന് സംശയിക്കുന്ന ഇസ്മായീൽ എന്ന മലയാളിയെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ലെന്ന് ഷാർജയിൽ നിന്ന് സാദിഖ് കാവിൽ തയാറാക്കിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ഹാബിസ്, ഹാഷിം, അനസ്, വിഷ്ണു, ഉബൈദ്, അല്‍ അമീൻ, അജ് മൽ, അബ്ദുൽ ഹഖ്, മുഹമ്മദ് റിസ് വാൻ, മുഖ്താർ, സഹീർ, ഫൈസി, സദീഖ്, അമീൻ, നസീം, അൽ അമീൻ, നസീം, ഹസൻ, അൽ ഹൈസ്, ഷാജഹാൻ, സൗമീർ, ഉബൈദ്, അലി, മുഹമ്മദ്, ഹാഷിം, വിഷ്ണു, അജ് മൽ, സജീർ, ഹനീഷ്, അബി, സാലി, ഉണ്ണി തുടങ്ങി 20 മുതൽ 39 വരെ പ്രായമുള്ളവരാണ് കള്ളക്കടത്തു സംഘത്തിന്റെ ചതിയിൽ പെട്ടത്.
കഴിഞ്ഞ മാസം 25 മുതലാണ് ഇവർ യുഎഇയിലെത്തിയത്. എട്ട് പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവരും എത്തിയത്. ഷാർജയിൽ പുതുതായി ആരംഭിച്ച ഐസ്ക്രീം കമ്പനിയിൽ മികച്ച ജോലി നൽകാം എന്ന് പറഞ്ഞ് നാട്ടുകാരനായ അസീം എന്നയാളാണ് ഒരു ലക്ഷം രൂപ വീതം കൈക്കലാക്കി വിമാനം കയറ്റി വിട്ടതെന്ന് ഇവർ മനോരമ ഒാണ്‍ലൈനിനോട് പറഞ്ഞു. പലരും ബന്ധുക്കളോടും സുഹൃത്തുക്കളോടും കടം വാങ്ങിയും സ്വർണം ബാങ്കിലും ബ്ലേഡ് കമ്പനിയിലും പണയം വച്ചുമായിരുന്നു ഇൗ പണം സ്വരൂപിച്ചത്. പ്രതീക്ഷയോടെ യുഎഇയിലെത്തിയ ഇവരെ അസീമിന്റെ സംഘത്തിൽപ്പെട്ട ഇസ്മായീൽ എന്നയാൾ ഷാർജ റോളയിലെ കുടുസുമുറിയിലെത്തിക്കുകയായിരുന്നു. തുടർന്ന് എല്ലാവരുടേയും പാസ്പോർട്ടും ഇയാൾ വാങ്ങിവച്ചു. ആദ്യദിനം ഭക്ഷണവും മറ്റും കൃത്യമായി നൽകി. എന്നാല്‍, നാളുകള്‍ കഴിയവെ ഐസ്ക്രീം കമ്പനിയിലെ ജോലിയെക്കുറിച്ചോ മറ്റോ ഇസ്മായീലോ ഇയാളുടെ കൂട്ടാളികളോ യാതൊന്നും പറഞ്ഞില്ല. ഇതോടെ ആശങ്കയിലായ യുവാക്കൾ ചോദിക്കുമ്പോഴൊക്കെ ഉടൻ ജോലിയിൽ പ്രവേശിക്കാൻ പറ്റുമെന്നായിരുന്നു ഇസ്മായീലിന്റെ മറുപടി. നാട്ടിലുള്ള അസീമിനെ ബന്ധപ്പെട്ടപ്പോൾ, ആദ്യമൊക്കെ ഉടൻ ജോലി ശരിയാകുമെന്നു പറഞ്ഞെങ്കിലും പിന്നീട് മൊബൈൽ സ്വിച്ഡ് ഒാഫ് എന്ന സന്ദേശമാണ് ലഭിക്കുന്നത്.
താൻ പാർട്ണറായി ഷാർജയിൽ തുടങ്ങാനിരിക്കുന്ന ഐസ്ക്രീം കമ്പനിയിൽ എല്ലാവർക്കും ജോലി ലഭിക്കുമെന്നും പ്രതിമാസം 2,500 ദിർഹം ശമ്പളം, ഭക്ഷണം, താമസ സൗകര്യം എന്നിവയുമെല്ലാം ലഭിക്കും എന്നുമായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപയാണ് സന്ദർശക വീസയ്ക്കും വിമാന ടിക്കറ്റിനുമായി ആവശ്യപ്പെട്ടത്. യുഎഇയിലെത്തിയ ഉടൻ തന്നെ എംപ്ലോയ്മെൻറ് വീസ ലഭിക്കുമെന്നും വൈകാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്നും കേട്ടതോടെ എല്ലാവരും മറ്റൊന്നും ആലോചിക്കാതെ പല വിധത്തിൽ പണം സ്വരൂപിച്ച് നൽകുകയായിരുന്നു.
ജോലിയുടെ കാര്യം പ്രതിസന്ധിയിലായതോടെ തങ്ങളുടെ കൂടെ മറ്റൊരു മുറിയിൽ താമസിക്കുന്ന ഇസ്മായീലിനെ സമീപിച്ച്, ഒന്നുകിൽ ജോലി അല്ലെങ്കിൽ തന്ന പണം തിരിച്ചു തരിക എന്നാവശ്യപ്പെടുകയായിരുന്നു. ഇതോടെ,കേരളത്തിലേക്ക് സ്വർണം കള്ളക്കടത്ത് നടത്തിയാൽ വിമാന ടിക്കറ്റും 15,000 രൂപയും നൽകാമെന്ന് ഇസ്മായിൽ പറയുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ജോലി ചെയ്ത് കുടുംബത്തെ സഹായിക്കാനാണ് തങ്ങൾ വന്നതെന്നും രാജ്യത്തെ ദ്രോഹിക്കുന്ന ഒരു കുറ്റകൃത്യത്തിനും കൂട്ടുനിൽക്കില്ലെന്നും എല്ലാവരും തറപ്പിച്ച് പറഞ്ഞതോടെ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് എല്ലാവരേയും ഇറക്കിവിട്ടു മുറി പൂട്ടി ഇസ്മായിൽ സ്ഥലം വിടുകയായിരുന്നു.സംഭവം മാധ്യമങ്ങളെ അറിയിക്കും എന്നായപ്പോൾ മറ്റൊരു കുടുസു മുറിയിലേക്ക് മാറ്റുകയായിരുന്നുവെന്നും വഞ്ചിക്കപ്പെട്ടവർ പറയുന്നു.റിപ്പോർട്ട് പ്രകാരം,. എട്ട് പേർക്ക് കിടക്കാനുള്ള ഡബിൾ ഡക്കർ കട്ടിൽ മാത്രമുള്ള മുറിയിൽ മുപ്പതോളം പേരാണ് അന്തിയുറങ്ങുന്നത്. ഭക്ഷണം കഴിക്കാൻ പോലും വഴിയില്ലാതെ ഇവർ നരകയാതന അനുഭവിക്കുകയാണ് ഇവരെല്ലാം. പരിചയക്കാർ ആരെങ്കിലും വാങ്ങിക്കൊടുക്കുന്ന ഒരു നേരത്തെ ആഹാരമാണ് ഇവരുടെ ജീവൻ നിലനിര്‍ത്തുന്നത്.
ഇവരെല്ലാം താമസിക്കുന്ന റോള മാളിന് എതിർവശത്തെ പഴയ കെട്ടിടത്തിലെ ഫ്ളാറ്റിന്റെ വാടക കൊടുക്കാതെയാണ് ഇസ്മായീലും സംഘവും മുങ്ങിയത്. ഇതോടെ കെട്ടിട ഉടമയുടെ നിർദേശപ്രകാരം കാവൽക്കാരനായ പാക്കിസ്ഥാനി ഇടയ്ക്കിടെ ചെന്ന് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മുന്നറിയിപ്പ് നൽകുന്നുണ്ട്. ദിവസ വാടകയ്ക്കാണ് ഇസ്മായീല്‍ ഫ്ലാറ്റെടുത്തിരുന്നത്. വാടക എത്രയും പെട്ടെന്ന് നൽകിയില്ലെങ്കിൽ സാധനങ്ങൾ പുറത്തിട്ട് ഫ്ലാറ്റ് പൂട്ടും. ബലി പെരുന്നാളിന് തലേന്ന് വാടക നൽകണമെന്നാണ് അവസാന മുന്നറിയിപ്പ്. താമസ സ്ഥലം കൂടി നഷ്ടപ്പെട്ടാൽ തങ്ങൾ എന്തു ചെയ്യുമെന്നറിയാതെ കടുത്ത ആശങ്കയിലാണ് ഇൗ ചെറുപ്പക്കാർ.
മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക - https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9