March 13, 2020
March 13, 2020
കുവൈത്ത് സിറ്റി : കൊറോണാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ മുസ്‌ലിം പള്ളികളിൽ ഇന്ന് വെള്ളിയാഴ്ചയിലെ പതിവ് ജുമുഅ നിസ്കാരം ഒഴിവാക്കി. മതകാര്യ മന്ത്രാലയത്തിലെ ഫത്‌വ കമ്മറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. വിശ്വാസികൾ വീടുകളിൽ തന്നെ നിസ്കാരം നിർവഹിക്കണമെന്ന് മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.
'ഒരു ദേശത്ത് പകർച്ചവ്യാധി ഉണ്ടാവുകയും പ്രാർത്ഥനക്കായി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടുന്നത് അതിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ജമാഅത്ത് നിസ്‌കാരത്തിനു വേണ്ടി മുസ്ലിംകൾ പള്ളിയിൽ ഒത്തു കൂടാൻ പാടില്ല. ജുമുഅയുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ജുമുഅക്ക് പകരമായി ളുഹർ പ്രാർത്ഥന ആണ് നിർവഹിക്കേണ്ടത്. പകർച്ചവ്യാധി ബാധ തടയുന്നതിനു വേണ്ടി പള്ളിയിൽ പ്രവേശിക്കുന്നത് വിലക്കേണ്ടതാണ്.' - ബുഖാരി, മുസ്ലിം തുടങ്ങിയ പ്രമുഖർ റിപ്പോർട്ട് ചെയ്ത പ്രവാചക വചനങ്ങൾ മുൻനിർത്തിയാണ് ഈ നിർദേശം പുറപ്പെടുവിക്കുന്നതെന്നും ഫത്‌വയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കായുള്ള ബസ് സർവീസുകളും താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലിൻറെ ഭാഗമായാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ,കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രിയോടെ നിര്‍ത്തി വയ്ക്കും.കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ യാത്രാവിമാനങ്ങളുടെയും സർവീസുകൾ ഇന്ന് അർധരാത്രിയോടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.