December 23, 2021
December 23, 2021
ദുബായ് : സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുള്ള അനിതാ ബാലു എന്ന ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി ബർ ദുബായിലെ തെരുവിൽ ഇപ്പോഴും ദുരിത ജീവിതം നയിക്കുകയാണ്.ദുബായിൽ ഡോട്സ് ആൻഡ് ഗ്രൂപ് ഓഫ് കമ്പനിക്കു കീഴിൽ എട്ടോളം കമ്പനികൾ നടത്തിയിരുന്ന മുതുകുളം മുരുകൻ കണ്ടത്തിൽ ബാലുവിന്റെയും ഭാര്യ അനിതാ ബാലുവിന്റെയും ജീവിതത്തിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് അനിതയ്ക്കൊപ്പം ദുബായിൽ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി രാഖി അരുൺ.ഒരു മാസത്തോളം രാഖിയും അനിതയും അവീറിലെ ജയിലിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്.മനോരമ ഓൺലൈനാണ് രാഖിയുടെ വാക്കുകളിലൂടെ അനിതയുടെ ദുരിതജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
'ചേച്ചിയും എന്റെ അതേ കാരണങ്ങളാൽ ഇരുമ്പഴികൾക്കുള്ളിലായതാണ്. എനിക്ക് 2 വർഷം മുൻപേ അവർ ജയിലിലുണ്ടായിരുന്നു. അവീർ ജയിലിലെ ഒരു സെല്ലിൽ ഡബിൾ ഡക്കർ ബെഡിൽ താഴെയും മുകളിലുമായി ഒരു മാസത്തോളം കഴിഞ്ഞെങ്കിലും ചേച്ചി സംസാരം കുറവായിരുന്നു. ആരുമായും അവർ അടുപ്പം പുലർത്തിയിരുന്നില്ല. തീക്ഷ്ണമായ ജീവിതാനുഭവമായിരിക്കാം അവരെ അങ്ങനെയാക്കിത്തീർത്തത്'-ഇപ്പോൾ നാട്ടിലുള്ള രാഖി പറയുന്നു.
ഉയരത്തിൽ നിന്നുള്ള വീഴ്ച,ഒടുവിൽ ഭർത്താവും ബന്ധുക്കളും കയ്യൊഴിഞ്ഞു
കാല്‍ നൂറ്റാണ്ട് മുമ്പ് അറിയപ്പെടുന്ന ഗായികയായിരുന്ന അനിത,എംജി ശ്രീകുമാറിന്റെ സഹോദരി കൂടിയായ പ്രശസ്ത സംഗീതാധ്യാപിക ഓമനക്കുട്ടിക്ക് കീഴിലാണ് സംഗീതം പഠിച്ചത്.മുതുകുളത്തെ മുരുകന്‍ കണ്ടത്തില്‍ വീട്ടില്‍ വി ബാലകൃഷ്ണന്റെ മൂത്തമകനെ വിവാഹം ചെയ്തതോടെ അനിതാ സണ്ണിയുടെ പേര് അനിതാ ബാലുവെന്നായി. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് ദുബായിൽ എത്തി.പിന്നീട് അതിവേഗത്തിലായിരുന്നു ഇരുവരുടെയും വളർച്ച. ഡോട്സ് ആന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്ബനിയുടെ അമരക്കാരായി ബാലുവും ഭാര്യയും. പിന്നാലെ ഗള്‍ഫില്‍ ആറോ ഏഴോ കമ്പനികൾ.. നാട്ടിലും ബിസിനസ്സ് സാമ്രാജ്യങ്ങള്‍. പക്ഷേ വളർച്ച പോലെ തന്നെ വേഗത്തിലായിരുന്നു താഴേയ്ക്കുള്ള വീഴ്ചയും.
1996 മുതല്‍ നടത്തിയ ബിസിനസ് തകരുകയും വിവിധ ബാങ്കുകളില്‍ നിന്നു ബാലു വന്‍തുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിര്‍ത്തിയതു ഭാര്യ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാനാതായപ്പോള്‍ ബാലു 2013ല്‍ അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി.സാമ്പത്തിക കേസില്‍ പിടിക്കപ്പെടുമെന്ന തിരിച്ചറിവിനെ തുടർന്നായിരുന്നു ഇത്. ദുരിതത്തിലായ അനിത മൂത്ത മകനെയും കൊണ്ടു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും ചേർന്ന് കേസു കൊടുത്തു..ഇതിനിടെ ബിസിനസ്സില്‍ അനിതയുടെ ചില അടുത്ത ബന്ധുക്കളും ഇടപെട്ടു. ഇവരുടെ കൈയില്‍ നിന്നുണ്ടായ പിഴവ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായി. അങ്ങനെ അനിതാ ബാബു മൂന്ന് കൊല്ലം ജയിലിലായി. ഭര്‍ത്താവും ബന്ധുക്കളുമെല്ലാം രക്ഷപ്പെടുകയും കൈയൊഴിയുകയും ചെയ്തു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോള്‍ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു.യുകെയില്‍ പഠിച്ച മകന്‍ ദുബായിൽ താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മകന്റെ കൂടെ താമസിക്കാന്‍ അനിത തയ്യാറായതുമില്ല.അങ്ങനെയാണ് ഭർത്താവിനോടും കൂടെ നിന്ന് ചതിച്ച തന്റെ ബന്ധുക്കളോടുമുള്ള പ്രതിഷേധവുമായി അവര്‍ തെരുവിലേക്ക് ഇറങ്ങിയത്.കൂടെ നിന്നവര്‍ ചതിച്ചെന്ന തിരിച്ചറിവ് ആ പഴയ പാട്ടുകാരിയെ മാനസികമായി അത്രയേറെ തളർത്തിയിരുന്നു.
22 ലക്ഷത്തോളം ദിര്‍ഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിര്‍ഹവും ബാധ്യതയുണ്ട്.. രണ്ടു കൂട്ടരും സിവില്‍ കേസ് നല്‍കിയപ്പോള്‍ കുടുങ്ങിയത് അനിതയും. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനല്‍കാന്‍ ബാങ്കുകാര്‍ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30ന് മുന്‍പ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. അതിന് കഴിഞ്ഞിട്ടില്ല.അഡ്വ.ഏബ്രഹാം ജോണ്‍ ബാങ്കിന് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ഈ മാസം (ഡിസംബര്‍) അവസാനം വരെ കാലാവധി നീട്ടി നല്‍കി. ആ തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ തെരുവില്‍ നിന്ന് മാറില്ലെന്ന് അവര്‍ പറയുന്നു.
ബര്‍ദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ കഴിയുന്ന മലയാളി വനിതയുടെ കഥ വൈറലായതിനു പിന്നാലെയാണ് ഇവർ അകപ്പെട്ട നിയമക്കുരുക്കുകളുടെയും ചതിയുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി അനിതാ ബാലു കഴിയുന്നത് ബർദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേർന്നുള്ള ഒരു ടെലിഫോണ്‍ ബൂത്തിലാണ്. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങള്‍ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും.വിവിധ വസ്തുക്കളില്‍ ചിത്രങ്ങള്‍ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവര്‍ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോണ്‍ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാൻ റേഡിയോയില്‍ പാട്ടുകള്‍ കേട്ടുകൊണ്ടാണ് അനിതയുടെ ചിത്ര രചന.
പരിസരങ്ങളിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ അവര്‍ ബര്‍ ദുബായ് റഫാ പൊലീസ് സ്റ്റേഷനില്‍ നിന്നു പോകാന്‍ തയ്യാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കു ഭക്ഷണവും മറ്റും നല്‍കി. പിന്നീട് ടെലിഫോണ്‍ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവര്‍ നേരിടേണ്ടിവരുന്നില്ല.ബര്‍ദുബായില്‍ നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടര്‍ന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു അവര്‍ ഇപ്പോള്‍ വിശപ്പടക്കുന്നത്.തന്റെ പ്രശ്‌നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അനിത. പിന്നണി ഗായകന്‍ എംജി ശ്രീകുമാറിന്റെ അടക്കം കുടുംബ സുഹൃത്തായിരുന്നു അനിതാ ബാലു.
നാട്ടിലുള്ള ഭര്‍ത്താവ് ബാലു വേറൊരു വിവാഹം നിയമപ്രകാരം തന്നെ ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്. ഭാര്യ ഗള്‍ഫിലായതു കൊണ്ട് ഇളയ മകനേയും തന്റെ അച്ഛനേയും അമ്മയേയും നോക്കാന്‍ ആരുമില്ല. ഈ പ്രയാസം തീര്‍ക്കാന്‍ രണ്ടാം വിവാഹമെന്നാണ് ബാലു പറയുന്നത്. എന്നാല്‍ അനിതയെ നിയമപരമായി വിവാഹ മോചനം ചെയ്യാതെ എങ്ങനെ മുതുകുളത്തുകാരന്‍ രണ്ടാം വിവാഹം നടത്തിയെന്നത് വലിയ നിയമപ്രശ്നമായി അവശേഷിക്കും. രണ്ടാം വിവാഹത്തിലും ബാലുവിന് കുട്ടിയുണ്ട്. നിലവില്‍ ബാലുവിന്റെ താമസം കൊച്ചിയിലാണ്.
വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക