September 30, 2022
September 30, 2022
അൻവർ പാലേരി
ദോഹ : ഇറാനിലെ സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കുള്ള വിലക്ക് തുടരുന്ന സാഹചര്യത്തിൽ ഇറാൻ ദേശീയ ടീമിനെ ഖത്തർ ലോകകപ്പിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് 'ഓപ്പൺ സ്റ്റേഡിയംസ്' എന്ന സ്ത്രീകളുടെ അവകാശ സംഘടന ഫിഫയോട് ആവശ്യപ്പെട്ടു.സെപ്തംബർ 29 ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് അയച്ച തുറന്ന കത്തിൽ, രാജ്യത്തെ ഫുട്‍ബോൾ സ്റ്റേഡിയങ്ങളിലേക്ക് വനിതാ ആരാധകർക്കുള്ള പ്രവേശനവിലക്ക് തുടരുന്നതായി ഇവർ കുറ്റപ്പെടുത്തി.
"ഫുട്ബോൾ നമുക്കെല്ലാവർക്കും ഒരുപോലെ സുരക്ഷിതമായ ഇടമായിരിക്കണം നമ്മുടെ ദേശീയ ടീം ലോകത്തെവിടെ കളിക്കുമ്പോഴും വനിതാ ആരാധകരുടെ സുരക്ഷയ്ക്ക് ഇത്തരം വിലക്കുകൾ ഭീഷണിയാണ്.അതിനാൽ, 2022 ലെ ഖത്തറിലെ ലോകകപ്പിൽ നിന്ന് ഇറാനെ ഉടൻ പുറത്താക്കാൻ ഫിഫയുടെ ചട്ടങ്ങളിലെ ആർട്ടിക്കിൾ 3, 4 അടിസ്ഥാനമാക്കി ഞങ്ങൾ ആവശ്യപ്പെടുന്നു." ഫിഫാ പ്രസിഡന്റിനയച്ച പരാതിയിൽ 'ഓപൺ സ്റ്റേഡിയംസ്' ചൂണ്ടിക്കാട്ടി.
ഇറാനിലെ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കണമെന്ന് 'ഓപ്പൺ സ്റ്റേഡിയംസ്' കഴിഞ്ഞ കുറേകാലമായി പ്രചാരണം നടത്തിവരുന്നുണ്ടെങ്കിലും പരിമിതമായ വിജയം മാത്രമാണ് ഇക്കാര്യത്തിൽ അവർക്ക് നേടാനായത്.
1981 മുതല്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 2019 ൽ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംനേടിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കംബോഡിയക്കെതിരെ ഇറാന്‍ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് വിജയിച്ചതിനെ തുടർന്ന് സ്ത്രീകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നു.ഇതിനു ശേഷവും വിലക്ക് തുടരുന്നുണ്ടെങ്കിലും ഖത്തർ ലോകകപ്പിന് മുന്നോടിയായി ഫിഫ സമ്മർദത്തെ തുടർന്ന് ഇക്കഴിഞ്ഞ ആഗസ്തിൽ ആസാദി സ്റ്റേഡിയത്തിൽ നടന്ന ക്ലബ്ബ് മത്സരത്തിലേക്ക് സ്ത്രീകൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചു.എന്നാൽ ഇപ്പോഴും വിലക്ക് തുടരുന്നതായാണ് സംഘടന പരാതിയിൽ പറയുന്നത്.
ഖത്തർ ലോകകപ്പ് ഫൈനലിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട്, വെയിൽസ്, അമേരിക്ക എന്നീ ടീമുകളെ നേരിടാനിരിക്കെയാണ് ഇറാൻ ദേശീയ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇറാനിൽ നിന്ന് തന്നെ മുറവിളി ഉയരുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക