January 17, 2022
January 17, 2022
കൊച്ചി: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ ക്വാറൻ്റൈൻ നിർബന്ധമാക്കിയതിനെതിരെ തൃശൂർ വലപ്പാട് സ്വദേശിയും പ്രവാസി സാമൂഹ്യ പ്രവർത്തകനുമായ ഷാഹുൽ എ.എം ഹൈക്കോടതിയെ സമീപിച്ചു. വിദേശത്ത് മൂന്ന് ഡോസ് വാക്സിനെടുത്ത്, വിമാനത്തിൽ കയറുന്നതിന് മുൻപ് ആർ.ടി.പി.സി.ആർ.പരിശോധന നടത്തി നെഗറ്റീവ് ആയതിനു ശേഷം യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ രണ്ടാമതും ആർ.ടി.പി.സി.ആർ.പരിശോധന നടത്തി നെഗറ്റീവ് ആയാലും ഏഴ് ദിവസം നിർബന്ധിത ക്വാറൻ്റിനിൽ കഴിയണമെന്നും എട്ടാമത്തെ ദിവസം വീണ്ടും മൂന്നാമതും ആർ.ടി.പി.സി.ആർ.പരിശോധന നടത്തണമെന്നും വീണ്ടും നെഗറ്റീവായാൽ പോലും വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമുള്ള കേന്ദ്ര ഗവൺമൻ്റിൻ്റെ നിർദ്ദേശങ്ങൾ അശാസ്ത്രീയവും വർഷങ്ങൾക്കു ശേഷം ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.രഖേഷ് ശർമ്മ മുഖേന ഹർജിക്കാരൻ ഹർജി ഫയൽ ചെയ്തത്.
ഒരു മാസത്തെ അവധിക്ക് ഭാര്യയുടെ ചികിത്സക്കായി നാട്ടിലെത്തിയ ഹർജിക്കാരന് മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും മൂന്നു തവണ ആർ.ടി.പി.സി.ആർ.പരിശോധന നെഗറ്റീവ് ആയിട്ടും നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം പകുതിമാസം നഷ്ടപ്പെടുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വലിയ തോതിൽ രാഷ്ട്രീയ പരിപാടികളിലും മറ്റും കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ നടക്കുമ്പോഴാണ് കോവിഡ് യാത്രാ വിലക്കുകൾ കാരണവും വിദേശ തൊഴിലിടങ്ങളിലെ അനിശ്ചിതാവസ്ഥകൾ മൂലവും കഴിഞ്ഞ രണ്ടു വർഷമായി നാട്ടിലെത്താൻ കഴിയാതിരുന്ന പ്രവാസികൾ ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്നത്. അവരെ വീട്ടുതടങ്കലിലാക്കരുതെന്നും പ്രവാസികൾ കോവിഡ് പരത്തുന്നവരല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക