August 29, 2020
August 29, 2020
അബുദാബി : നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ ഇസ്‌റായേൽ യു.എ.ഇയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ആദ്യവിമാനം തിങ്കളാഴ്ച യു.എ.ഇയില്‍ ഇറങ്ങുമെന്ന് ഇസ്‌റായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ യുഎഇയില്‍ എത്തുന്ന ആദ്യ വാണിജ്യ വിമാനത്തില്‍ ഇസ്‌റായേല്‍ പ്രതിനിധി സംഘത്തോടൊപ്പം ചർച്ചകൾക്ക് നേതൃത്വം നൽകുന്ന അമേരിക്കന്‍ സംഘവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ വിമാനത്തിന്റെ യാത്രാ ഷെഡ്യൂള്‍ ഇസ്‌റായേലിലെ ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തിന്റെ യാത്രാ ഷെഡ്യൂളില്‍ ഉൾപെടുത്തിയിട്ടുണ്ട്. ഇസ്‌റായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വൈബ്സൈറ്റില്‍ വെള്ളിയാഴ്ച നൽകിയ പട്ടികയില്‍ ഇതിന്റെ വിശദാംശങ്ങള്‍ നൽകിയിട്ടുണ്ട്.
ഇസ്‌റായേല്‍ വിമാന കമ്പനിയായ ഇല്‍അല്‍ വിമാനമാണ് സര്‍വീസ് നടത്തുക.തിങ്കളാഴ്ച അബുദാബിയിലെത്തുന്ന വിമാനം ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ് ബെന്‍ഗുരിയന്‍ വിമാനത്താവളത്തിലേക്കു തിരിച്ചു പറക്കുക.
അതേസമയം,സൗദിയുടെ വ്യോമ പാതയിലൂടെയായിരിക്കും ഇസ്‌റായേല്‍ വിമാനം അബുദാബിയിലേക്കു യാത്ര പറക്കുക.ഇസ്റായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച യുഎഇ നടപടി പരസ്യമായി അംഗീകരിക്കാൻ സൗദിയുള്‍പ്പെടെ പല രാജ്യങ്ങളും ഇനിയും തയാറായിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാന്‍ 2002 ലെ അറബ് സമാധാന കരാര്‍ തന്നെ നടപ്പാക്കണമെന്ന് സദിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പ്രത്യേക താല്പര്യത്തിലൂന്നിയുള്ള ചര്‍ച്ചകളിലാണ് യു.എ.ഇ-ഇസ്‌റായേല്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.
അതേസമയം, വിമാന യാത്രയെ കുറിച്ച് ഇസ്‌റായേലോ യു.എ ഇ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അബുദാബിയിലെ അമേരിക്കന്‍ എംബസിയും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ എഫ്-35 വിമാനങ്ങള്‍ നല്‍കി ഗള്‍ഫില്‍ നിന്ന് വൈദ്യുതി വാങ്ങുക എന്ന ലക്ഷ്യവും ഇസ്‌റായേലിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനും തുർക്കിയുമായുള്ള ബന്ധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങൾ മുഖ്യ ശത്രുവായി കാണുന്ന ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്താനാണ് യു.എ.ഇ ഉൾപെടുന്ന സഖ്യത്തിന്റെ നീക്കമെന്നാണ് സൂചന.എന്നാൽ പല സഖ്യരാജ്യങ്ങളും പുതിയ ബാന്ധവത്തിന് പരസ്യമായ പിന്തുണ അറിയിച്ചിട്ടില്ല.ഫലസ്തീൻ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥയെങ്കിലും കരാറുമായി ബന്ധപ്പെട്ട നീക്കങ്ങൾ ശക്തമാക്കുന്നതിനിടയിലും ഫലസ്തീൻ ജനതക്ക് നേരെയുള്ള കയ്യേറ്റങ്ങൾ ഇസ്രായേൽ തുടരുന്നതായാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.