November 26, 2020
November 26, 2020
ടെൽ അവീവ്: യു.എ.ഇയില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിച്ച് ദുബായ് ആസ്ഥാനമായുള്ള ബഡ്ജറ്റ് വിമാനകമ്പിനിയായ ഫ്‌ളൈദുബായ്. യു.എ.ഇയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതിനു പിന്നാലെയണ് തെൽ അവീവിലേക്കുള്ള ആദ്യ വാണിജ്യ വിമാനം വ്യാഴാഴ്ച ദുബായില്‍ നിന്ന് പറന്നുയര്‍ന്നത്.
നാല് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഇസ്രയേലിലെ ബെന്‍-ഗുറിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഫ്‌ളൈദുബായ് വിമാനത്തെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തി.
'സ്വാഗതം, ഇസ്രയേലിലേക്ക് വീണ്ടും വീണ്ടും വരൂ' എന്നായിരുന്നു ഫ്‌ളൈദുബായ് വിമാനം ലാന്‍ഡ് ചെയ്തപ്പോഴുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നമ്മള്‍ മിഡില്‍ ഈസ്റ്റിലൂടെ പുതുയുഗത്തിലേക്ക് അനന്തമായ വേഗത്തില്‍ പറക്കുകയാണെന്നും ഫ്‌ളൈദുബായ് വിമാനത്തെ സ്വീകരിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു. ഈ ചരിത്രനിമിഷത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇസ്രായേലിനെയും യു.എ.ഇയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി വിമാന സര്‍വ്വീസുകള്‍ക്ക് ഈ ലാന്‍ഡിങ് വഴിയൊരുക്കിയെന്നും കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലും യു.എ.ഇയും തമ്മില്‍ വിസരഹിത യാത്രയ്ക്കുള്ള ഉടമ്പടി നിലവിലുണ്ട്. ദുബായില്‍ നിന്ന് തെൽ അവീവിലേക്ക് ദിവസേന രണ്ട് വിമാന സര്‍വ്വീസുകളാണ് ഫ്‌ളൈദുബായ് നടത്തുക. എല്‍ അല്‍, ഇസ്രെയര്‍ എന്നീ ഇസ്രയേലി വിമാന കമ്പിനികള്‍ ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മാര്‍ച്ചില്‍ തെൽ അവീവിലേക്ക് വിമാന സര്‍വ്വീസ് തുടങ്ങുമെന്ന് യു.എ.ഇയുടെ തലസ്ഥാനമായ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.