December 07, 2022
December 07, 2022
അൻവർ പാലേരി
ദോഹ : അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിൽ അറബ്‌ലോകത്തിന്റെ 'രാഷ്ട്രീയ പതാക' സജീവ ശ്രദ്ധ നേടുന്നു.അറബ് ലോകവും ഫലസ്തീനും പതിറ്റാണ്ടുകളായി ഉയർത്തിപ്പിടിക്കുന്ന അധിനിവേശ വിരുദ്ധ മുദ്രാവാക്യം നാലുപേർ കൂട്ടുന്ന ഇടങ്ങളിലെല്ലാം സജീവ ചർച്ചയാകുന്ന കാഴ്ചയാണ് ഇപ്പോൾ ദോഹയിലുടനീളം കാണുന്നത്.ലോകം ഒത്തുകൂടുന്ന കാൽപ്പന്തു കളിയുടെ വിശ്വമേളയിൽ ഫലസ്തീൻ പതാകയും അവർ ഉയർത്തുന്ന നവ കൊളോണിയൽ വിരുദ്ധ മുദ്രാവാക്യങ്ങൾക്കും സവിശേഷ ശ്രദ്ധ ലഭിക്കുമ്പോൾ ഖത്തർ ലോകകപ്പിൽ മുപ്പത്തിമൂന്നാമത്തെ ടീമായി ഫലസ്തീനും ഉൾപ്പെട്ടതായി സംശയിക്കുന്നതായി ചില ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്റ്റേഡിയങ്ങളിലും ഫാൻസ് സോണുകളിലും തെരുവുകളിലും സോഷ്യൽ മീഡിയകളിലും "സ്വതന്ത്ര ഫലസ്തീൻ" വിളികൾ അത്രമേൽ സജീവമാണെന്ന് പലരും നിരീക്ഷിക്കുന്നു.
ലോകകപ്പ് ഒരു കായിക മത്സരത്തേക്കാൾ. ഫുട്ബോളിനോടുള്ള ജനങ്ങളുടെ അഭിനിവേശം പങ്കുവയ്ക്കാനും വൈവിധ്യങ്ങൾക്കതീതമായ ഐക്യദാർഢ്യവും മാനവികതയും ആഘോഷിക്കാനും കഴിയുന്ന വിശ്വവേദി കൂടിയാണ്. മുൻ ലോകകപ്പുകളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവുന്ന ഖത്തറിൽ അവരുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പ്രസക്തമാവുന്നതും അതുകൊണ്ടാണ്.ഭരണകൂട അടിച്ചമർത്തലുകൾ ഭയപ്പെടാതെ അവർക്ക് തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്താൻ കഴിയുന്നതോടൊപ്പം വലിയ തോതിലുള്ള പിന്തുണ നേടാനും കഴിയുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിൽ ലോകം കണ്ടത്.
ചൊവ്വാഴ്ച സ്‌പെയിനിനെതിരായ ലോകകപ്പിലെ തകർപ്പൻ വിജയത്തിന് ശേഷമുള്ള ആഘോഷത്തിൽ മൊറോക്കൻ ടീം പലസ്തീൻ പതാക ഉയർത്തിയത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്‍ബോൾ ആരാധകർ തൽസമയം കാണുകയായിരുന്നു.കാനഡയ്ക്കെതിരായ ഗ്രൂപ്പ് മത്സരം വിജയിച്ചപ്പോഴും മൊറോക്കോ താരങ്ങൾ പാലസ്തീൻ പതാക ഉയർത്തിയിരുന്നു.
ലോകകപ്പ് ആതിഥേയരായ ഖത്തർ ഇസ്രായേലുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ഇനിയും തയാറായിട്ടില്ല.,അതേസമയം,രാഷ്ട്രപദവിക്ക് വേണ്ടിയുള്ള പതിറ്റാണ്ടുകളായുള്ള ഫലസ്തീൻ പോരാട്ടത്തിൽ പിന്തുണയായി ഖത്തർ സജീവമായി രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക