April 06, 2023
April 06, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ദുബായ് ബസ് അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇന്ത്യന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്കു 11 കോടി രൂപ(50 ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ദുബായ് കോടതി വിധിച്ചു. തുക വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് കൈമാറി. ഹൈദരാബാദ് സ്വദേശിയും റാസല്‍ ഖൈമയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുമായിരുന്ന മുഹമ്മദ് ബെയ്ഗ് മിര്‍സ എന്ന യുവാവിനാണ് നഷ്ടപരിഹാരം ലഭിച്ചത്.
2019 ജൂണിലായിരുന്നു യുഎഇയെയും ഒമാനെയും ഞെട്ടിപ്പിച്ച ബസ് അപകടം. ഒമാനില്‍ നിന്നും ദുബായിലേക്കു പോവുകയായിരുന്ന ബസ് റാഷിദിയയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എട്ടു മലയാളികളടക്കം 17 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ ബസിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.
അപകടം നടക്കുമ്പോള്‍ മുഹമ്മദ് ബെയ്ഗ് മിര്‍സയ്ക്ക് 20 വയസ്സായിരുന്നു. റമസാന്‍ അവധിക്കാലം ബന്ധുക്കളോടൊപ്പം മസ്‌ക്കത്തില്‍ ചിലവഴിച്ചു മടങ്ങവേയായിരുന്നു അപകടം. 2019 ജൂണ്‍ ആറിനു നടന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമയുടെ അവസാന പരീക്ഷയ്ക്കു തയ്യാറെടുക്കാന്‍ ദുബായിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് യുവാവിന്റെ പഠനം നിലച്ചു. രണ്ടര വര്‍ഷത്തോളം ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ബെയ്ഗ് 14 ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു.
മസ്തിഷ്‌കത്തിനു 50 ശതമാനം സ്ഥിരവൈകല്യം നിലനില്‍ക്കുന്നതിനാല്‍ മുഹമ്മദ് ബെയ്ഗ് മിര്‍സ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. മസ്തിഷ്‌ക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകള്‍ക്കും കാലുകള്‍ക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാര്‍ജ കോടതിയിലെ ഫോറന്‍സിക് മെഡിക്കല്‍ വിദഗ്ദര്‍ വിലയിരുത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരത്തുക നല്‍കാന്‍ വിധിച്ചത്. നഷ്ടപരിഹാരത്തുക മകന് മികച്ച ചിക്തസ ലഭ്യമാക്കാന്‍ വിനിയോഗിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഒമാന്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ക്കു ഏഴു വര്‍ഷം തടവും മരിച്ച 17 വ്യക്തികളുടെ അന്തരാവകാശികള്‍ക്കു രണ്ടു ലക്ഷം വീതം ദിയാധനവും നല്‍കാന്‍ കോടതി വിധിച്ചിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI