April 02, 2021
April 02, 2021
മോസ്‌കോ: ആശുപത്രി കെട്ടിടത്തിന് തീപിടിച്ചിട്ടും ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഒരു സംഘം റഷ്യന്‍ ഡോക്ടര്‍മാര്‍. കിഴക്കന്‍ റഷ്യയിലെ ബ്ലാഗോവെഷെന്‍സ്‌കിലെ ആശുപത്രിയ്ക്കാണ് തീ പിടിച്ചത്. തടി കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച ആശുപത്രി കെട്ടിടത്തിനാണ് തീ പിടിച്ചത്.
വൈദ്യുതി തകരാറ് കാരണമാണ് ആശുപത്രിയില്‍ തീപിടിച്ചത്. ആളിക്കത്തിയ തീ പിന്നീട് അഗ്നിശമനസേന എത്തി നിയന്ത്രണവിധേയമാക്കി. ആശുപത്രിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് പുക നിറഞ്ഞ ആശുപത്രിയില്‍ നിന്ന് 60 രോഗികളെ ഒഴിപ്പിച്ചു.
ഈ സമയം ആശുപത്രിയുടെ താഴത്തെ നിലയില്‍ എട്ട് ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ പുക എത്താതിരിക്കാനുള്ള എല്ലാ സംവിധാനവും ചെയ്യാമെന്ന് അഗ്നിശമനസേന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ തുടര്‍ന്നത്. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് വൈദ്യുതി എത്തിക്കാനായി പ്രത്യേക കേബിളും സജ്ജമാക്കിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഉടന്‍ തന്നെ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിനിടെ ശസ്ത്രക്രിയ തുടരാന്‍ തീരുമാനിച്ചപ്പോള്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടായിരുന്നില്ല എന്ന് ഡോക്ടര്‍ ആന്റോണിന സ്‌മോളിന പറഞ്ഞു.
'ഞങ്ങള്‍ക്ക് ഈ രോഗിയെ രക്ഷിക്കണമായിരുന്നു. അതിനായി ഞങ്ങള്‍ എല്ലാം ചെയ്തു.' -കാര്‍ഡിയോ സര്‍ജറി യൂണിറ്റ് മേധാവി വാലന്റൈന്‍ ഫിലാറ്റോവ് ദേശീയ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആശുപത്രി കെട്ടിടത്തിന് തീപിടിച്ചപ്പോഴും തങ്ങളുടെ കടമ മറക്കാതെ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ഹൃദയശസ്ത്രക്രിയ തുടര്‍ന്ന ഡോക്ടര്‍മാര്‍ക്കും തീ അണച്ച അഗ്നിശമനസേനാംഗങ്ങള്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.