August 22, 2021
August 22, 2021
ദോഹ : താലിബാൻ അഫ്ഘാൻ കീഴടക്കിയതിനു പിന്നാലെ ദോഹയിലെത്തിച്ച അഫ്ഘാൻ പൗരന്മാർ അമേരിക്കൻ സൈനിക ക്യാമ്പിൽ ദുരിതം നേരിടുന്നതായി റിപ്പോർട്ട് .യു എസ് സൈനിക വിമാനത്തില്‍ ദോഹയിലെത്തിയ നൂറു കണക്കിനു അഫ്ഗാനികളാണ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ ദുരിതജീവിതമനുഭവിക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ആളുകൾക്ക് ഒരു ടോയ്‌ലറ്റ് മാത്രമുള്ള ക്യാംപിലാണ് സ്ത്രീകളും പുരുഷന്‍മാരുമായ അഫ്ഗാനികളെ ഒന്നിച്ചു താമസിപ്പിച്ചിരിക്കുന്നതെന്ന് അഫ്ഗാന്‍ വാര്‍ത്താ എജന്‍സിയായ അവാസ്‌ക റിപ്പോർട്ട് ചെയ്തു.ക്യാമ്പിനുള്ളിൽ നിന്നുള്ള വീഡിയോയും അവാസ്‌ക പുറത്തുവിട്ടിട്ടുണ്ട്.
ഒരു വലിയ ഹാളില്‍ എല്ലാവരെയും ഒന്നിച്ചു പാര്‍പ്പിച്ച ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.കനത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയിൽ മതിയായ എയർ കണ്ടീഷൻ ഇല്ലാത്ത ഹോളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടില്ല.അല്‍ ഉദൈദ് ക്യാംപിലെ പരിതാവസ്ഥ ചൂണ്ടിക്കാട്ടി ഒരു അമേരിക്കൻ പത്രപ്രവർത്തകനും ട്വീറ്റ് ചെയ്തിട്ടുണ്ട്.
"ഉദൈദ് എയര്‍ബേസില്‍ കുറച്ചുപേര്‍ക്കു കിടക്കാനുള്ള കിടക്കകൾ മാത്രമേയുള്ളു. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് അവർക്ക് ലഭിക്കുന്നത്. കൂടുതല്‍ അഫ്ഗാനികള്‍ ഇനിയും വന്നുകൊണ്ടിരുക്കുന്നു," അമേരിക്കൻ ചാനലായ സി.ബി.എസ് ന്യൂസ് പ്രതിനിധി പ്രതികരിച്ചു.
ഉദൈദ് ക്യാംപിലെ സാഹചര്യം മാനുഷിക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ രക്ഷാ വിമാനങ്ങള്‍ അഫ്ഗാനില്‍നിന്നും ആളുകളെയുംകൊണ്ട് ഉദൈദ് വ്യോമത്താവളത്തിലെത്തുകയാണെന്നും എന്നാൽ ഉൾകൊള്ളാവുന്നതിലും കൂടുതൽ ആളുകള്‍ വെള്ളിയാഴ്ച തന്നെ ഖത്തറിലെത്തിയതായും സിബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ,ദോഹയിലെ ക്യാമ്പ് നിറഞ്ഞുകവിഞ്ഞതായും അഫ്ഘാനികളെ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്നും അമേരിക്ക വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക