September 25, 2021
September 25, 2021
ദോഹ: നാട്ടിൽ നിന്നും ഖത്തറിൽ തിരിച്ചെത്തുന്നവർക്കുള്ള ഹോട്ടൽ കൊറന്റൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു.നാട്ടിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് പത്തുദിവസത്തെ ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഹോട്ടലിൽ നടത്തുന്ന ആന്റി ബോഡി,ആർ.ടി.പി.സി ആർ പരിശോധനക്ക് ശേഷം കോവിഡ് നെഗറ്റിവ് ആയവരെ രണ്ടു ദിവസത്തിനു ശേഷം വിട്ടയക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഡിസ്ചാർജ് സർട്ടിഫിക്കറ്റ് സഹിതം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലും മറ്റും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.ന്യൂസ്‌റൂം ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളും ഇത് സംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു.എന്നാൽ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കാത്തതാണ് പലരിലും ആശയക്കുഴപ്പമുണ്ടാക്കുന്നത്.
നാട്ടിൽവെച്ച് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർ ഹോട്ടലിൽ പി.സി.ആർ പരിശോധനയിൽ നെഗറ്റിവായാൽ നേരത്തെ റിലീസ് ചെയ്യുന്നതായി ഹോട്ടലിലെ മെഡിക്കൽ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഇതാവശ്യപ്പെടുന്നർക്ക് മാത്രമാണ് ഇളവ് നൽകുന്നത്.
ഇതിനിടെ, ഹോട്ടലിൽ തന്നെ പത്തുദിവസം പൂർത്തിയാക്കുന്നവരും നിരവധിയാണ്. .ഹോട്ടലിൽ താമസിക്കുന്നവരെ റിലീസ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അതാത് ഹോട്ടലുകളുമായി ബന്ധപ്പെട്ട ഡോക്ടർമാരാണെന്നാണ് വിശദീകരണം.ആന്റിബോഡി പരിശോധനക്ക് ഇവരോട് ആവശ്യപ്പെട്ടാൽ അതിനുള്ള സൗകര്യം ഒരുക്കണം.എന്നാൽ പല ഹോട്ടലുകളും ഇത്തരം നടപടികളിൽ അലംഭാവം കാണിക്കുന്നതാണ് ഹോട്ടൽ താമസം നീണ്ടു പോകാൻ ഇടയാക്കുന്നതെന്നാണ് സൂചന.