August 10, 2021
August 10, 2021
ദുബായ് : ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി അനിത ബാലുവിന്റെ (46) ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ്.രണ്ടായിരം ജീവനക്കാരുള്ള കമ്പനിയും നിരവധി ഓഫീസുകളും ആഡംബര വീടും സ്വന്തമായുണ്ടായിരുന്ന അനിതയുടെ ജീവിതം ബർദുബായ് ക്ഷേത്രത്തിനു സമീപത്തെ ഒരു വേപ്പുമരചുവട്ടിലേക്ക് പറിച്ചു നട്ടിട്ട് ആഴ്ചകളായി..ദുബായിലും നാട്ടിലുമായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടായിരുന്ന, അതിസമ്പന്നതയിൽ നിന്ന് ദുരിതക്കയത്തിലേക്ക് വഴുതിവീണ ആ ജീവിതത്തിന് ഇപ്പോൾ പഴയ നിറങ്ങളോ സൗഹൃദത്തിന്റെ മധുരങ്ങളോ ഓർത്തെടുക്കാനില്ല. പകരം,ദുബായ് പോലീസും സന്നദ്ധ പ്രവർത്തകരും നൽകുന്ന സഹായത്തിന്റെ തണലിലാണ് ജീവിതം മുന്നോട്ടു പോകുന്നത്.
20 വർഷങ്ങൾക്ക് മുമ്പാണ് അനിത യു.എ.ഇ. യിലെത്തിയത്.വിവാഹം കഴിഞ്ഞയുടൻ ആലപ്പുഴ മുതുകുളം സ്വദേശി ബാലുവിനോപ്പം അറബിപ്പൊന്നിന്റെ മണമുള്ള ദുബായിലേക്ക് വിമാനം കയറുകയായിരുന്നു. സ്വന്തമായി തുടങ്ങിയ ഇലക്‌ട്രോ മെക്കാനിക്കൽ സ്ഥാപനത്തിന് കീഴിൽ 2000 ജീവനക്കാരും അതിനു കീഴിൽ കണക്കറ്റ ആസ്തികളുമുണ്ടായി. അനിതയും ബാലുവുമായിരുന്നു പ്രധാന ബിസിനസ് പങ്കാളികൾ.തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്ന് യു.എ.ഇ.യിലെ ബാങ്കുകളിൽ നിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി. പിന്നീട് മൂന്നുവർഷത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടിൽപോയ ഭർത്താവ് പിന്നീട് തിരിച്ചുവന്നതുമില്ല. വായ്പ അനിതയുടെ പേരിലാണോ അതോ അവർ ജാമ്യം നിന്നതാണോ എന്ന് വ്യക്തമല്ല. പാസ്‌പോർട്ടും വിസയും കാലാവധി കഴിഞ്ഞു.
കഴിഞ്ഞ ഒന്നര മാസത്തോളമായി അനിത താമസിക്കുന്നത് ബർദുബായ് ക്ഷേത്രത്തിനു സമീപത്തെ വേപ്പുമരച്ചുവട്ടിലാണ്. മറ്റൊരിടത്തേക്ക് മാറാനോ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരടക്കം താത്കാലിക താമസയിടം അനുവദിച്ചിട്ടും പോകാനോ അവർ കൂട്ടാക്കിയില്ല. സിവിൽകേസ് നിലനിൽക്കുന്നതിനാൽ യാത്രാവിലക്കുമുണ്ട്. രണ്ട് ആൺമക്കളിൽ ഒരാൾ ദുബായിൽ സ്കൂൾ ജീവനക്കാരനാണ്.മറ്റൊരു മകൻ നാട്ടിലും. മകൻ അമ്മയെ കാണാൻ ബർദുബായിൽ വരാറുണ്ട്. എന്നാൽ മകന്റെ കൈയിൽനിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ഇല്ലെന്ന വാശിയിലാണ്. ഗായിക കൂടിയായിരുന്ന അനിത ഡോ. ഓമനക്കുട്ടിയുടെ ശിഷ്യയുമാണ്. കേസെല്ലാം തീർത്തുകൊണ്ട് നിയമപരമായി താമസരേഖകൾ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാൻ അനിതയ്ക്ക് അവസരമൊരുക്കാൻ ചില സാമൂഹ്യ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
സിറ്റി എക്സ്ചേഞ്ചിൽ ഖത്തർ റിയാലുമായുള്ള ഇന്ത്യൻ രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് 20.25 രൂപ.